തിരുവനന്തപുരം:1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഏപ്രിലിൽ ആരംഭിക്കുo. റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.കേരളത്തിലെ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചു
.1993 ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിന് മുൻപ് കുടിയേറിയവരുടെ പട്ടയം അപേക്ഷകൾ സ്വീകരിച്ച് നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിയുമായിരിന്നില്ല. കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരുമായി ചർച്ച നടത്താനും സംയുക്ത പരിശോധനക്കായുള്ള അനുമതി നേടാനുമായത്.
ഇതേ തുടർന്ന്, 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്ന മുഴുവൻ പേർക്കും അതത് പ്രദേശത്ത് ബാധകമായ പതിവ് ചട്ടങ്ങൾ പ്രകാരം യോഗ്യതക്ക് അനുസൃതമായി പട്ടയം നൽകുന്നതിനായി സംസ്ഥാന സർക്കാർ 2024 മാർച്ച് 1 മുതൽ 31 വരെ സമഗ്ര വിവര ശേഖരണം നടത്തുന്നതിന് വില്ലേജ് ഓഫീസുകളിൽ സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ അർഹരായ പലർക്കും ഈ ഘട്ടത്തിൽ അപക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ലെന്ന കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന പ്രകാരം ജൂലൈ 10 മുതൽ 31 വരെ വീണ്ടും വിവര ശേഖരണത്തിന് സൗകര്യം നൽകിയിരുന്നു. രണ്ടു ഘട്ടങ്ങലായി നടന്ന വിവര ശേഖരണത്തിലൂടെ 59,830 അപേക്ഷകളാണ് ലഭിച്ചത്.ജോയിന്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർ എ ഗീത, പ്രിൻസിപ്പൽ സിസി എഫ് രാജേഷ് രവീന്ദ്രൻ എന്നിവർ അംഗങ്ങളായ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി.നിയമസഭാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ എ കൗശിഗൻ, ജോയിന്റ് കമ്മീഷണർ എ ഗീത, പി സി സി എഫ് രാജേഷ് രവീന്ദ്രൻ, എ പി സി സി എഫ് ഡോ പി പുകഴേന്തി, ജില്ലാ കലക്ടർമാർ, മറ്റു വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.