കോട്ടയം: ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അലൻ തോമസ്, ധന്യയുടെ ഭർത്താവ് അർജുൻ എന്നിവരാണു മറ്റു പ്രതികൾ. ഇവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി പ്രതിയെ ജാമ്യത്തിൽ വിട്ടു.
2022 മാർച്ച് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു സംഭവം. പ്രതിയുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാൾക്കൊപ്പം നഗ്നചിത്രങ്ങൾ എടുത്തെന്നും ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.