കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്.
നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കുടുംബവുമായി അടുത്ത് ഇടപഴകിയവരെ പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജോലിക്കാരെ കസ്റ്റഡിയിലെടുത്തത്.
സ്വർണ മാലകൾ, വള, കമ്മലുകൾ, ഡയമണ്ട് പതിച്ച കമ്മലുകൾ, മരതകം പതിച്ച ലോക്കറ്റ് എന്നിവയടക്കം 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണു നഷ്ടമായത്. പല ഘട്ടങ്ങളിലായി മോഷണം നടന്നതായാണു കുടുംബം മൊഴി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 22നും 30നും ഇടയിലായിരിക്കണം മോഷണം നടന്നതെന്നും മൊഴി നൽകി.
ആഭരണങ്ങൾ കാണാതായതു ശ്രദ്ധയിൽപെട്ടപ്പോൾ മകളുടെ ബാങ്ക് ലോക്കറിലോ മറ്റോ മാറി വച്ചതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഈ ലോക്കർ പരിശോധിച്ചപ്പോൾ സ്വർണം ഇല്ലെന്നു മനസ്സിലായതോടെയാണു പൊലീസിൽ പരാതി നൽകിയത്.