ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന എഡിഷനിലൂടെ കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. 2022 ഡിസംബറില്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഋഷഭ് പന്ത് വിശ്രമത്തിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് ഉടന്‍ പരിശോധിക്കുമെന്നും 2024 ട്വന്‍റി 20 ലോകകപ്പില്‍ പന്ത് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുണ്ടെന്നും ജയ് ഷാ പറഞ്ഞു.
“പന്ത് നന്നായി കളിക്കുന്നു, അവൻ ബാറ്റ് ചെയ്യുന്നു, ഒപ്പം കീപ്പിംഗും ചെയ്യുന്നു. സമീപഭാവിയിൽ ഞങ്ങൾ (ബിസിസിഐ) അദ്ദേഹത്തെ ഫിറ്റ്നാണെന്ന് പ്രഖ്യാപിക്കും, പന്തിന് ടി20 ലോകകപ്പ് കളിക്കാനായാൽ അത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ ഉത്തേജനമാകും ”ജയ് ഷാ പറഞ്ഞു.
ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഋഷഭ് പന്തിന്‍റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ്. ലീഗിലെ പന്തിന്‍റെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കും. എൻസിഎ തലവൻ വിവിഎസ് ലക്ഷ്മണിന്‍റെയും ബിസിസിഐ മെഡിക്കൽ ടീം തലവന്‍ നിതിൻ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള സംഘം താരത്തിന്‍റെ ടീമിലേക്കുള്ള മടങ്ങിവരവിനുള്ള ഭാവി നടപടി തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമാണ് ഋഷഭ് പന്ത്. ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായോ അല്ലെങ്കിൽ ഒരു ഇംപാക്ട് പ്ലെയറായോ പന്ത് കളിക്കുന്നത് സംബന്ധിച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ നിന്ന് ധാരാളം പ്രസ്താവനകൾ വരുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.