ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന T20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നേരിട്ട് വിളിച്ചഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ടീം ഇന്ത്യയുമായി ഫോണിൽ സംസാരിക്കുകയും എല്ലാ കളിക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.
ക്യാപ്റ്റൻ രോഹിത് ശർമ്മയോട് സംസാരിക്കുകയും അദ്ദേഹത്തിൻ്റെ ‘മനോഹരമായ’ ക്യാപ്റ്റൻസിയെ അഭിനന്ദിക്കുകയും ചെയ്തു. രോഹിത് ശർമയുടെ T20 കരിയറിനെ അഭിനന്ദിക്കുകയും ചെയ്‌തു അദ്ദേഹം. ഇന്ത്യയെ ഒരു മികച്ച സ്‌കോർ ഉയർത്താൻ സഹായിച്ച് പ്ലെയർ ഓഫ് ദി മാച്ച് ആയി 76 റൺസ് നേടിയ വിരാട് കോഹ്‌ലിയെയും അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.
ഇന്ത്യൻ ബൗളർമാരായ ഹാർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാണ്ഡ്യയുടെ അവസാന ഓവറിനെ അദ്ദേഹം അഭിനന്ദിക്കുകയും കളിയുടെ അവസാനത്തിൽ ബുംറയുടെ അവസാന ഓവറിനെക്കുറിച്ച് വളരെ ഏറെ പ്രശംസിക്കുകയും ചെയ്തു. തൻ്റെ നിർണായക ക്യാച്ചിന് സൂര്യ കുമാർ യാദവിനെ പരാമർശിക്കാൻ അദ്ദേഹം മറന്നില്ല.
ഇന്ത്യയുടെ മുഖ്യപരിശീലകനെന്ന നിലയിലുള്ള യാത്ര അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച മോദി, രാഹുൽ ദ്രാവിഡിന്റെ സംഭവനയ്ക്കും നന്ദി പറഞ്ഞു.ശനിയാഴ്ച വൈകുന്നേരം ഇന്ത്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം, പ്രധാനമന്ത്രി ഇന്ത്യയുടെ നീലപ്പടയ്ക്ക് അഭിനന്ദന വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും അവരെ ചാമ്പ്യന്മാരായി വാഴ്ത്തുകയും ചെയ്തു. ക്രിക്കറ്റ് താരങ്ങൾ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.