മുംബൈ: രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജയുടെ വിരമിക്കല്‍ തീരുമാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.‘‘നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്. മറ്റ് ഫോർമാറ്റുകളിൽ അത് ഇനിയും തുടരും. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്‍റെ ടി20 അന്താരാഷ്ട്ര കരിയറിന്‍റെ ഏറ്റവും ഉന്നതിയിലാണ് ഇപ്പോഴുള്ളത്. ഓർമ്മകൾക്കും സന്തോഷങ്ങൾക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി’’ – ജഡേജ ഇൻസ്റ്റയില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ലോകകപ്പിൽ ടീമിനായി കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിനു സാധിച്ചിട്ടില്ല. എന്നാല്‍ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ജഡേജ, ഫീല്‍ഡിലെ അനിഷേധ്യ സാന്നിധ്യം കൂടിയായിരുന്നു.ഇന്ത്യയ്ക്കായി 74 ടി20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 515 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.