ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ പരിശീലക സ്ഥാനം ഒഴിയാൻ തയ്യാറാവുകയാണ് രാഹുൽ ദ്രാവിഡ്. ലോകകപ്പ് വിജയത്തിന് ശേഷം അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഒപ്പം അടുത്ത ആഴ്ച മുതൽ തനിക്ക് ജോലി ഇല്ലാതെയാകാൻ പോകുന്നുവെന്നും തമാശ രൂപേണ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് വർഷത്തോളം ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുമെന്ന വിവരം ഈ മാസം ആദ്യം അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. പരിശീലകന്റെ പദവിയിലേക്കുള്ള പുതിയ അപേക്ഷകൾ ബിസിസിഐ ക്ഷണിച്ചിരുന്നുവെങ്കിലും ദ്രാവിഡ് അപേക്ഷ സമർപ്പിച്ചിരുന്നില്ല എന്നാണ് വിവരം. ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ നിർബന്ധിച്ചിട്ടും പരിശീലക സ്ഥാനത്ത് തുടരാൻ ദ്രാവിഡ് തയ്യാറായിരുന്നില്ലെന്നും വാർത്തകളുണ്ടായിരുന്നു.
ലോകകപ്പ് വിജയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് ദ്രാവിഡ് സ്ഥിരീകരിച്ചത്. ഈ ലോകകപ്പ് വിജയത്തിൽ നിന്നും മുന്നോട്ട് പോകാൻ കഴിയുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകർ ദ്രാവിഡിനോട് ചോദിച്ചത്. ഉറപ്പായും കഴിയുമെന്നും അടുത്ത ആഴ്ചയോടെ ജീവിതം പഴയ പോലെ ആകുമെന്നും എന്നാൽ ഒറ്റ വ്യത്യാസമുണ്ടെന്നും അത് തനിക്ക് ജോലി ഇല്ലാതെയാകും എന്നത് മാത്രമാണെന്നും ദ്രാവിഡ് പറഞ്ഞു. കൂടാതെ പുതിയ എന്തെങ്കിലും ജോലി ഓഫറുകളുണ്ടോ എന്നും അദ്ദേഹം തമാശരൂപേണ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
പരിശീലകനായി തുടരാൻ താൻ അദ്ദേഹത്തെ നിർബന്ധിച്ചുവെങ്കിലും അദ്ദേഹത്തിന് മറ്റൊരുപാട് ചുമതലകൾ ഉണ്ടെന്നുംഅദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയം വിലമതിയ്ക്കാനാവാത്തതാണെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. 2007 ൽ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയാണ് താൻ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയതെന്നും കൂടാതെ അദ്ദേഹത്തിന് കീഴിൽ ടെസ്റ്റ് മാച്ചുകൾ കളിയ്ക്കാൻ സാധിച്ചുവെന്നും രോഹിത് കൂട്ടിച്ചേർത്തു. ദ്രാവിഡിന് ശേഷം ഗൗതം ഗംഭീർ ആയിരിക്കും ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുക എന്ന് സ്ഥിരീകരിക്കപ്പെടാത്ത വാർത്തകളുണ്ട്.