മിക്ക കായിക താരങ്ങളുടെയും ഏറ്റവും വലിയ സ്വപ്നമായിരിക്കും രാജ്യത്തിന് അഭിമാനമായി ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുക എന്നത്. ഇപ്പോൾ ആ ഒരു ഒറ്റ ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഒരാളാണ് സന്ദീപ് സിംഗ്. 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ ഇന്ന് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും മികച്ച ഷൂട്ടർമാരിൽ ഒരാളാണ് അദ്ദേഹം. കായിക രംഗത്ത് അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥ പലർക്കും ഒരു വലിയ പ്രചോദനമായി മാറാം. പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലാണ് സന്ദീപ് സിംഗ് താമസിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ രാജ്യത്തെ സേവിക്കാനായി ആർമിയിൽ ചേർന്ന ഒരാളാണ് താനെന്നും സന്ദീപ് സിംഗ് ലോക്കൽ 18നോട് പറഞ്ഞു.
നിലവിൽ ആർമിയിൽ നായിബ് സുബേദാർ തസ്തികയിലാണ് അദ്ദേഹം. പട്ടാളത്തിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സന്ദീപ് സിംഗ് ആദ്യമായി ഷൂട്ടിംഗ് പരിശീലനം ആരംഭിക്കുന്നത്. പിതാവ് ഒരു സാധാരണ കൂലിപ്പണിക്കാരനായിരുന്നു. പട്ടാളത്തിൽ ജോലി കിട്ടിയതോടെ കുടുംബത്തിന്റെ മുഴുവൻ ചെലവും അദ്ദേഹം ഏറ്റെടുത്തു. എന്നാൽ 2019ൽ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ താൽക്കാലികമായി ആർമിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അവിടെ തന്റെ സ്വപ്നങ്ങളെല്ലാം അവസാനിച്ചു എന്നാണ് അദ്ദേഹം കരുതിയത്. പിന്നാലെ കോവിഡിനെ തുടർന്ന് കോടതി നടപടികളും വൈകിയതോടെ സസ്പെൻഷൻ രണ്ട് വർഷത്തേക്ക് കൂടി നീട്ടി.
ഇതിനുശേഷം 2021 ൽ അദ്ദേഹത്തെ യൂണിറ്റ് -10 സിഖ് ലൈറ്റ് ഇൻഫൻട്രി സൈനിക വിഭാഗത്തിലേക്ക് തിരിച്ചയച്ചു. അത് സിയാച്ചിനിൽ ആയിരുന്നു വിന്യസിച്ചിരുന്നത്. തുടർന്ന് അദ്ദേഹം ഉത്തർപ്രദേശിലെ ഫത്തേഗഢിൽ നിയമിതനായി. അവിടെ അദ്ദേഹത്തിന് റൈഫിൾ ഷൂട്ടിംഗിൽ പുതിയ റിക്രൂട്ട്‌മെൻ്റ് പരിശീലനം നൽകി. അങ്ങനെ 2023- ൽ രണ്ട് ട്രയലുകളിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ ട്രയലിൽ പരാജയപ്പെട്ടാൽ ഇനി ഒരിക്കലും ഷൂട്ട് ചെയ്യാൻ കഴിയില്ല എന്ന നിബന്ധനയുമുണ്ടായിരുന്നു.
ആ വെല്ലുവിളി ഏറ്റെടുത്ത് അന്ന് രണ്ട് ട്രയലുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിന് പിന്നാലെ കുമാർ സുരേന്ദ്ര സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അദ്ദേഹം സ്വർണ്ണ മെഡലും 2023 ദേശീയ ഗെയിംസിൽ വെള്ളിയും സ്വന്തമാക്കി. അതിനുശേഷം എഎംയുവിലേക്ക് അദ്ദേഹത്തെ തിരികെ വിളിച്ചു. എന്നാൽ അവിടെ തന്റെ സ്ഥാനം നിലനിർത്താൻ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നാല് ഒളിമ്പിക് ട്രയലുകളിൽ മുൻ ലോക ചാമ്പ്യനായ രുദ്രാക്ഷ് പാട്ടീലിനെ പരാജയപ്പെടുത്തിയ ഒരാൾ കൂടിയാണ് സന്ദീപ് സിംഗ്. നിലവിൽ പാരീസ് ഗെയിംസിലെ 10 മീറ്റർ റൈഫിൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. രാജ്യത്തിനായി ഒരു മെഡൽ സ്വന്തമാക്കുമെന്നും ഇന്ത്യയുടെ അഭിമാനം ഉയർത്തുമെന്നുമുള്ള ആത്മവിശ്വാസവും സന്ദീപ് സിംഗിനുണ്ട്.