ന്യൂഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം ശ്രീശങ്കറിന് അര്‍ജുന പുരസ്‌കാരം ലഭിച്ചു. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ബുധനാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജനുവരി 9ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
സമീപകാലത്ത് ഇന്ത്യന്‍ ബാഡ്മിന്റണില്‍ സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോഡിയാണ് സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി സഖ്യം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും. പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ വെള്ളിയും സ്വന്തമാക്കി. പിന്നാലെ 2022ല്‍ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ സ്വര്‍ണം. മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി. തുടര്‍ന്ന് അതേവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടം. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ഇനത്തില്‍ സ്വര്‍ണവും പുരുഷ ടീം ഇനത്തില്‍ വെള്ളിയും നേടി.
അഭിമാനമായി ശ്രീശങ്കറും ഇ ഭാസ്കരനും
2022 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും 2022ലെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ താരമാണ് ശ്രീശങ്കർ. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും വെള്ളി.
ലൈഫ്‌ടൈം വിഭാഗത്തില്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകനായ ഇ ഭാസ്‌കരനാണ് ദ്രോണാചാര്യ പുരസ്‌കാരം. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്. നിലവില്‍ ബെംഗളൂരു സായിയില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചായി സേവനമനുഷ്ടിക്കുന്നു. 2009 മുതല്‍ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു.
010ല്‍ പുരുഷന്മാരുടെ ടീമിനും 2014-ല്‍ വനിതാ ടീമിനും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിക്കൊടുത്തു. പ്രോ കബഡി ലീഗില്‍ യു മുംബെയെ ഒരിക്കല്‍ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുകളുമാക്കി.
അര്‍ജുന അവാര്‍ഡ് നേടിയവര്‍
ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), എം ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്‍ വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിങ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷ ന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന്‍ (ഖോ-ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്, ഇഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിങ്).
റെഗുലര്‍ വിഭാഗത്തില്‍ അഞ്ച് പരിശീലകര്‍ക്കും ലൈഫ് ടൈം വിഭാഗത്തില്‍ മൂന്ന് പേര്‍ക്കും ദ്രോണാചാര്യ അവാര്‍ഡിന് മന്ത്രാലയം അനുമതി നല്‍കി. ലൈഫ് ടൈം വിഭാഗത്തിലെ ധ്യാന്‍ചന്ദ് പുരസ്‌കാരം മൂന്ന് പേര്‍ക്ക് നല്‍കും.
മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (റെഗുലര്‍ വിഭാഗം): ലളിത് കുമാര്‍ (ഗുസ്തി), ആര്‍ ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്ലറ്റിക്സ്), ശിവേന്ദ്ര സിങ്, (ഹോക്കി), ഗണേഷ് പ്രഭാകര്‍ (മല്ലകാമ്പ്).
മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (ലൈഫ് ടൈം വിഭാഗം): ജസ്‌കിരത് സിങ് ഗ്രെവാള്‍ (ഗോള്‍ഫ്), ഇ ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്).
മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ്: കവിത സെല്‍വരാജ് (കബഡി), മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി).