ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ വേഗത്തിൽ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. അച്ഛന് പനി വന്നപ്പോൾ ഗോമൂത്രം കുടിച്ചതോടെയാണ് പനി മാറിയതെന്നും വി കാമകോടി പറഞ്ഞു. പൊങ്കലിനോടനുബന്ധിച്ച് ചെന്നൈ മാമ്പലത്ത് നടത്തിയ ഒരു ഗോപൂജ ചടങ്ങിലായിരുന്നു ഐഐടി ഡയറക്ടറുടെ പരമാർശം.
ഒരു സന്യാസിയുടെ നിർദേശപ്രകാരമാണ് അച്ഛന് പനി വന്നപ്പോൾ ഗോമൂത്രം കുടിച്ചതെന്നും അതുകഴിഞ്ഞ് ഒരു പതിനഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പനി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ സന്യാസിയുടെ പേര് ഓർമ്മയില്ലെന്നും കാമകോടി പറഞ്ഞു. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങളുൾപ്പെടെ മാറ്റാനും ഗോമൂത്രത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി കാമകോടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരം എക്സിൽ കുറിച്ചത്.
ഇന്ത്യയിലെ എഐ വിദഗ്ധരിൽ ഒരാളാണ് വി.കാമകോടി. ഇന്ത്യയിലെ ആദ്യത്തെ മൈക്രോ പ്രോസസറായ ശക്തി വികസിപ്പിച്ചെടുക്കുന്നതിൽ നേതൃത്വം നൽകുന്നവരിൽ ഒരാൾ കൂടിയാണ്. ഇദ്ദേഹത്തിന്റെ പഠനവും ഐഐടിയിൽ തന്നെയായിരുന്നു.