കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്പുരിൽനിന്നു വെള്ളിയാഴ്ച രാവിലെ 11.30നു ലാൻഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആഭ്യന്തര ടെർമിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിൻഭാഗത്താണ് അപകടം നടന്നതെന്ന് സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ൻ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്.
കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. സുരക്ഷ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോൾ കുട്ടി ചെടിവേലി കടന്ന് മാലിന്യകുഴിയിൽ വീണതായി തിരിച്ചറിയുകയായിരുന്നു. കുട്ടിയെ ഉടൻ പുറത്തെടുത്ത ശേഷം പ്രാഥമിക ചികിത്സ നൽകി. പിന്നാലെ കുട്ടിയെ അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.