തൃശൂർ: പോക്സോ കേസിൽ 33 കാരന് കഠിന തടവും പിഴയും. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയുമാണ് ശിക്ഷ. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തു.
പിന്നാലെ പെൺകുട്ടിയുടെ സഹോദരൻ ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാട്ടിയെന്നും കേസ്. വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പോക്സോ ആക്റ്റിലെ വകുപ്പുകൾ പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവുമാണ് ശിക്ഷ. അതേസമയം പ്രതിയുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.