മുംബൈ: സ്ത്രീകൾക്കു രാത്രി സമയം ‘മെലിഞ്ഞിരിക്കുന്നു, വെളുത്തിരിക്കുന്നു, ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങൾ അയയ്ക്കുന്നത് അശ്ലീലമാണെന്നു കോടതി. മുൻ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിൽ 3 മാസത്തേക്ക് തടവു ശിക്ഷ വിധിച്ച മജിസ്‌ട്രേട്ട് കോടതി വിധി ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണു ഡിൻഡോഷി അഡീഷനൽ സെഷൻസ് ജഡ്ജി ഡി.ജി.ധോബ്ലെയുടെ നിരീക്ഷണം.
നീ മെലിഞ്ഞതാണ്, നീ വളരെ സ്മാർട്ടായി കാണപ്പെടുന്നു, നീ സുന്ദരിയാണ്, നീ വിവാഹിതയാണോ അല്ലയോ, എനിക്ക് നിന്നെ ഇഷ്ടമാണ് തുടങ്ങിയ ഉള്ളടക്കങ്ങളുള്ള ചിത്രങ്ങളും സന്ദേശങ്ങളും അർധരാത്രിയിൽ പരാതിക്കാരൻ അയച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒരു വിവാഹിതയായ സ്ത്രീയോ അവരുടെ ഭർത്താവോ അത്തരം വാട്സാപ്പ് സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും സഹിക്കില്ല. പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരനും പരസ്പരം അറിയാത്തപ്പോഴെന്നും കോടതി പറഞ്ഞു.
2022ല്‍ മജിസ്‌ട്രേട്ട് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്നു മാസത്തേക്ക് തടവിനു ശിക്ഷിക്കുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം കാരണം തന്നെ കേസില്‍ വ്യാജമായി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി വാദിച്ചത്. വ്യാജ കേസില്‍ ഒരാളെ പ്രതിയാക്കുന്നതിന് ഒരു സ്ത്രീയും തന്റെ അന്തസിനെ പണയപ്പെടുത്തില്ല എന്നു കോടതി പറഞ്ഞു. പ്രതി സ്ത്രീക്ക് അശ്ലീല വാട്‌സാപ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പ്രോസിക്യൂഷന്‍ തെളിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് ശരിയാണെന്നും സെഷന്‍സ് ജഡ്ജി ചൂണ്ടിക്കാട്ടി.