പ്രണയ വിവാഹത്തിന്റെ പേരിൽ യുവാവിനെ സാമുദായികമായി ബഹിഷ്കരിക്കകുകയും ഗ്രാമത്തിൽ താമസിക്കുന്നത് വിലക്കിയെന്നും ആരോപണം. ഗ്രാമത്തിൽ താമസിക്കണമെങ്കിൽ 9 ലക്ഷം രൂപ പഞ്ചായത്തിന് പിഴ നൽകാനും സമുദായം ആവശ്യപ്പെട്ടു. ഗുജറാത്തിലെ അംബാഖുട്ട് ഗ്രാമത്തിലെ കാജൽ ബാരിയ എന്ന യുവാവാണ് വിവാഹം കഴിച്ചതിന്റെ പേരിൽ സമുദായ ബഹിഷ്കരണം നേരിട്ടത്.യുവാവിന്റെ വീട് സന്ദർശിക്കുന്നവർക്ക് പിഴ ചുമത്താൻ പഞ്ചായത്തുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.
വരന് പ്രായക്കൂടുതലുള്ളതിനെത്തുടർന്നാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് യുവതി പിൻമാറുകയും തന്റെ ആഗ്രഹം മാതാപിതാക്കളോട് പറയുകയും ചെയ്തത്. എന്നാൽ പ്രായക്കൂടുതലുള്ള ആളിനെ തന്നെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചതോടെ യുവതി ഗ്രാമത്തിൽ തന്നെയുള്ള കാജൽ ബാരിയ എന്ന യുവാവിനടുത്തേക്ക് പോവുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ കാജൽ ബാരിയയെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല.
രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി കദ്വാൾ പോലീസ് സ്റ്റേഷനിൽ ഹാജരാകുകയും വിവാഹം തന്റെ ഇഷ്ടത്തിന് വിരുദ്ധമായി നടത്താൻ തീരുമാനിച്ചിരുന്നെന്നും, അതിനാൽ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടുപോയതെന്നും യുവാവ് തന്നോട് തിരിച്ചു പോകാൻ പറഞ്ഞില്ലെന്നും മൊഴി നൽകി. തുടർന്ന് ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു.
രോഷാകുലരായ പെൺകുട്ടിയുടെ കുടുംബം വിഷയം ഗ്രാമപഞ്ചായത്തിന് മുന്നിൽ അവതരിപ്പിച്ചു.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി അരോപിച്ച് കാജൽ ബാരിയ പെൺകുട്ടിയുടെ കുടുംബത്തിന് 9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഗ്രാമപഞ്ചായത്ത് വിധിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ ഉൾപ്പെട്ട യുവാവ് പെൺകുട്ടിയുടെ കുടുംബത്തിന് 1.75 ലക്ഷം രൂപ നൽകണമെന്നാണ് പതിവ്. പണം നൽകാൻ യുവാവ് സമ്മതിച്ചെങ്കിലും പഞ്ചായത്ത് അത് നിരസിക്കുകയായിരുന്നു. ഗ്രാമവാസികൾക്ക് യുവാവിന്റെ കുടുംബവുമായി ഇടപെടുന്നതിന് വിലക്കും പഞ്ചായത്ത് ഏർപ്പെടുത്തി.
വിലക്ക് യുവാവിന്റെ കുടുംബം വകയുള്ള കൃഷിയിടത്തിലേക്കും വ്യാപിപ്പിച്ചതോടെ ദമ്പതികൾ ഗ്രാമം വിട്ട് താമസം മാറേണ്ടി വന്നു. സംഭവങ്ങൾ വിശദീകരിച്ചുകൊണ്ട് യുവാവ് ഛോട്ടാഡെപൂർ കളക്ടർക്ക് പരാതിയും നൽകി.എന്നാൽ യുവാവ് പറയുന്നത് കളവാണെന്നും യുവാവിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയത്.