കൂടാതെ 33.9% ആളുകൾ ടോയ്‌ലറ്റിൽ ഇരുന്ന് ഫോണിൽ കറണ്ട് അഫേഴ്സ് വായിക്കുമെന്നും 22.5% ആളുകൾ തങ്ങളുടെ സുഹൃത്തുക്കൾക്ക് സന്ദേശമയക്കുകയോ വിളിക്കുകയോ ചെയ്യാറുണ്ടെന്നും കണ്ടെത്തി. സ്മാർട്ട്ഫോൺ ആസക്തി എന്ന് പറയുന്നത് ഒരു വലിയ പ്രശ്നമാണെങ്കിലും അതിലുപരി ടോയ്‌ലറ്റിലെ ഈ ശീലം സ്മാർട്ട് ഫോണിനെ മാരകമായ ബാക്ടീരിയകളുടെയും അണുക്കളുടെയും ഉറവിടമാക്കി മാറ്റുന്നു എന്നതിലാണ് യഥാർത്ഥ അപകടം ഒളിഞ്ഞിരിക്കുന്നത്.
ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് ആളുകൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് വഴി ബാക്ടീരിയകളും രോഗാണുക്കളും അവരുടെ കൈകളിലൂടെ സ്മാർട്ട്‌ഫോണിന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കും. തുടർന്ന് ദിവസം മുഴുവൻ ആളുകൾ ഈ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിലൂടെ ഈ ബാക്ടീരിയകൾ അവരുടെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളിലേക്ക് പ്രവേശിക്കുകയും തുടർന്ന് രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം 28 ദിവസം വരെ മൊബൈൽ ഫോൺ സ്ക്രീനുകളിൽ രോഗാണുക്കൾക്ക് ജീവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
“സ്‌മാർട്ട്‌ഫോണുകൾക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാൾ പത്തിരട്ടി വരെ അണുക്കളെ വഹിക്കാൻ കഴിയുമെന്നത് സ്ഥാപിതമായ ഒരു വസ്തുതയാണ്. ടച്ച്‌സ്‌ക്രീനുകളെ ‘ഡിജിറ്റൽ യുഗത്തിലെ കൊതുക്’ എന്ന് വിശേഷിപ്പിച്ചത് പകർച്ചവ്യാധിയുടെ വാഹകരാണ് എന്നതുകൊണ്ട് തന്നെ ആണെന്ന് അണുബാധ നിയന്ത്രണ വിദഗ്ധൻ ഡോ ഹ്യൂ ഹെയ്ഡൻ വ്യക്തമാക്കി. കൂടാതെ ടോയ്‌ലറ്റ് സീറ്റുകളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള അപകടകാരികളായ അണുക്കൾ അടങ്ങിയിരിക്കാം.
ഇവ മൂത്രനാളിയിലെ അണുബാധ, വയറുവേദന, വയറിളക്കം, മറ്റ് അണുബാധകൾ, ഭക്ഷ്യവിഷബാധ, കുരുക്കൾ പോലുള്ള ചർമ്മ അണുബാധകൾ, സൈനസൈറ്റിസ് പോലുള്ള അണുബാധകൾ തുടങ്ങി മറ്റ് സങ്കീർണ്ണതകൾ അടക്കമുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കും. അതിനാൽ ഈ അപകടം ഒഴിവാക്കാൻ നിങ്ങളുടെ ഫോൺ വാഷ്റൂമിലേക്ക് കൊണ്ടുപോകാതിരിക്കുക. ഫോണുകൾ മാത്രമല്ല നിങ്ങളുടെ ഇയർബഡുകളോ ഗാഡ്‌ജെറ്റുകളോ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വിനോദങ്ങൾ ഒഴിവാക്കി ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നൽകാൻ ശ്രമിക്കുക.