ജയ്പുര്‍: പുരുഷന്മാരെ വിവാഹം കഴിച്ചശേഷം ഏതാനുംദിവസം ഒപ്പംതാമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്ന വിവാഹത്തട്ടിപ്പുകാരി പിടിയില്‍. രാജസ്ഥാനിലെ സവായ് മധോപുര്‍ പോലീസാണ് വിവാഹത്തട്ടിപ്പുകാരിയായ അനുരാധ പാസ്വാനെ(23) മധ്യപ്രദേശിലെ ഭോപാലില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഏഴുമാസത്തിനിടെ 25-ഓളം യുവാക്കളെ വിവാഹംകഴിച്ച യുവതി, ഇവരുടെ സ്വര്‍ണവും പണവും ഉള്‍പ്പെടെ കവര്‍ന്നതായി പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതിയെ പോലീസ് പിടികൂടിയത്.
സവായ് മധോപോര്‍ സ്വദേശിയായ വിഷ്ണു ശര്‍മ എന്നയാളാണ് അനുരാധയ്‌ക്കെതിരേ മെയ് മൂന്നാം തീയതി പോലീസില്‍ പരാതി നല്‍കിയത്. സുനിത, പപ്പു മീണ എന്നീ ദല്ലാളുമാർ വഴിയാണ് വിഷ്ണു ശര്‍മ അനുരാധയുമായുള്ള വിവാഹം ഉറപ്പിച്ചത്. ദല്ലാളുമാര്‍ക്ക് യുവാവ് രണ്ടുലക്ഷം രൂപയും നല്‍കി. ഏപ്രില്‍ 20-നായിരുന്നു അനുരാധയുമായുള്ള വിവാഹം. എന്നാല്‍, മെയ് രണ്ടാം തീയതി വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും ഉള്‍പ്പെടെ കൈക്കലാക്കി ഭാര്യ മുങ്ങിയെന്നായിരുന്നു വിഷ്ണു ശര്‍മയുടെ പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭോപാലില്‍നിന്ന് യുവതിയെ അറസ്റ്റ് ചെയ്തത്.
ഭോപാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ വിവാഹത്തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് അനുരാധയെന്നാണ് പോലീസ് നല്‍കുന്നവിവരം.