തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോൾ, അഭിപ്രായ സർവേകൾ എന്നിവ ജൂൺ 19ന് രാവിലെ ഏഴു മുതൽ വൈകുന്നേരം 6.30 വരെ നിരോധിച്ചു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിന്റെ വ്യവസ്ഥകൾക്കനുസൃതമായി എക്‌സിറ്റ് പോൾ അഥവാ അതിന്റെ ഫലങ്ങൾ അച്ചടി മാർഗ്ഗത്തിലോ, ഇലക്ട്രോണിക് മാധ്യമത്തിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗിന്റെ അവസാന സമയത്തിന് മുമ്പുള്ള 48 മണിക്കൂർ കാലയളവിൽ, ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമത്തിൽ അഭിപ്രായ സർവേയും മറ്റ് സർവേ ഫലങ്ങളും ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും, വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയ ശിക്ഷയോ ലഭിക്കുന്നതായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.