ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ചൂടുള്ള ഭക്ഷണം ഹോട്ടൽ ജീവനക്കാരിയുടെ മുഖത്ത് എറിഞ്ഞ സംഭവത്തിൽ ഓഹിയോ സ്വദേശിനി റോസ്മേരി ഹൈനോട് രണ്ട് മാസം ഹോട്ടലിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ട് കോടതി. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോട്ടൽ ജീവനക്കാരിയായ എമിലിയുമായി ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് റോസ്മേരി ചൂടുള്ള ഭക്ഷണം എമിലിയുടെ മുഖത്തേക്ക് ഒഴിക്കുകയും ദേഷ്യപ്പെടുകയും ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
നിങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഭക്ഷണം നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ഇങ്ങനെയാണോ നിങ്ങൾ പ്രതികരിക്കുകയെന്ന് ജഡ്ജിയായ തിമോത്തി ഗില്ലിഗൻ ചോദിച്ചു. ഈ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും ഗില്ലിഗൻ കൂട്ടിച്ചേർത്തു. ജയിൽ ശിക്ഷ വേണോ അതോ മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറും എന്നത് പഠിക്കാൻ ഹോട്ടൽ ജോലി വേണോ എന്ന് ഗില്ലിഗൻ ചോദിച്ചപ്പോൾ ഹോട്ടൽ ജോലി വേണമെന്നായിരുന്നു റോസ്മേരി പറഞ്ഞത്. 90 ദിവസത്തെ ജയിൽ ശിക്ഷ അല്ലെങ്കിൽ 30 ദിവസത്തെ ജയിൽ ശിക്ഷയും 60 ദിവസത്തെ ഹോട്ടൽ ജോലിയും, എന്നിവയിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കനായിരുന്നു ഗില്ലിഗൻ ആവശ്യപ്പെട്ടത്.
ഹോട്ടലിലെ ഭക്ഷണം വളരെ മോശമായിരുന്നുവെന്ന് ഹൈൻ വിചാരണ വേളയിൽ പറഞ്ഞിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. “ ജയിലിൽ കിട്ടാൻ പോകുന്ന ഭക്ഷണത്തിൽ എന്തായാലും നിങ്ങൾ സന്തുഷ്ടയായിരിക്കില്ലെന്ന് ശിക്ഷ വിധിച്ച കോടതി റോസ്മേരിയോട് പറഞ്ഞു.
സംഭവത്തിന് ശേഷം താൻ ജോലി ഉപേക്ഷിച്ചുവെന്നും, ചൂടുള്ള ഭക്ഷണം മുഖത്ത് വീണതിനാൽ മുഖം പൊള്ളിയെന്നും എമിലി പ്രതികരിച്ചു.