കീവ്: രാജ്യത്തിന് ആരും സമാധാനം സമ്മാനിക്കില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. 21 മിനിറ്റ് ദൈർഘ്യമുള്ള പുതുവത്സര വിഡിയോയിലാണ് സെലെൻസ്‌കിയുടെ പരാമർശം. ശക്തമായ യുക്രെയ്‌നിന് മാത്രമേ സമാധാനം ഉറപ്പാക്കാനും ലോകമെമ്പാടും ബഹുമാനം നേടാനും കഴിയൂവെന്നും സെലെൻസ്കി പറഞ്ഞു.
‘‘സമാധാനം ഞങ്ങൾക്ക് ആരും സമ്മാനമായി നൽകില്ലെന്ന് അറിയാം. പക്ഷേ റഷ്യയെ തടയാനും യുദ്ധം അവസാനിപ്പിക്കാനും വേണ്ടത് ചെയ്യും. പുതിയ യുഎസ് പ്രസിഡന്റ് സമാധാനം കൊണ്ടുവരാനും പുട്ടിന്റെ ആക്രമണം അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നു. അതിനു കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഈ യുദ്ധം രണ്ടുപക്ഷത്തെയും സമാധാനിപ്പിക്കേണ്ട തെരുവുകലഹമല്ല. ഇത് പരിഷ്കൃത രാജ്യത്തിനെതിരെയുള്ള ആക്രമണമാണ്. അമേരിക്കയ്‌ക്കൊപ്പം, റഷ്യയെ നീതിയുക്തമായ സമാധാനത്തിലേക്ക് പ്രേരിപ്പിക്കാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്’’ – സെലെൻസ്കി പറഞ്ഞു.
‘‘യുദ്ധത്തിലോ ചർച്ചകളിലോ റഷ്യയെ വിശ്വസിക്കരുത്. റഷ്യക്കാർക്ക് സ്വതന്ത്രരായവരെ ഭയമാണ്. അവർ സ്വാതന്ത്ര്യത്തെ ഭയപ്പെടുകയാണ്. കഴിഞ്ഞ വർഷം, യുക്രെയ്ൻ തെക്കൻ റഷ്യയിലെ കുർസ്ക് മേഖലയിലേക്കു നുഴഞ്ഞുകയറ്റം നടത്തുകയും റഷ്യയ് ക്കെതിരെ ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു. വരും വർഷത്തിൽ റഷ്യയ്ക്കെതിരെ ശക്തമായി പോരാടാൻ ഞാനുൾപ്പെടെ നമ്മളെല്ലാവരും തയാറാകണം. അത്തരമൊരു യുക്രെയ്‌ൻ മാത്രമേ യുദ്ധക്കളത്തിലും ചർച്ചകളിലും ബഹുമാനിക്കപ്പെടൂ.’’ – സെലൻസ്കി വ്യക്തമാക്കി.