ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകി ഇറാൻ. വിനോദസഞ്ചാരത്തിനായി വിമാനമാർഗം ഇറാനിലെത്തുന്നവർക്ക് പരമാവധി 15 ദിവസത്തേക്കാണ് വിസ ഒഴിവാക്കിയുള്ള പ്രവേശനത്തിന് രാജ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ നാല് നിബന്ധനകൾക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഫെബ്രുവരി 4 മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസാരഹിത പ്രവേശനം ആരംഭിച്ചതായി ഇറാൻ എംബസി അറിയിച്ചു.
സാധാരണ പാസ്‌പോർട്ട് കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അനുവാദം നൽകുമെന്നും പരമാവധി 15 ദിവസം വരെ ഇറാനിൽ ഇത്തരത്തിൽ താമസിക്കാമെന്നും അധികൃതർ പറഞ്ഞു. 15 ദിവസത്തെ കാലാവധി നീട്ടാൻ കഴിയില്ല എന്നും അധികൃതർ വ്യക്തമാക്കി.
വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിൽ എത്തുന്ന വ്യക്തികൾക്ക് മാത്രമേ വിസരഹിത പ്രവേശനം ബാധകമാകൂ.കൂടുതൽ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളിൽ ഒന്നിലധികം എൻട്രികൾ നടത്താനോ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വിസകൾ ആവശ്യമുള്ളതോ ആയ ഇന്ത്യക്കാർ ഇന്ത്യയിലെ ഇറാനിയൻ മിഷനുകളിൽ നിന്ന് ആവശ്യമായ വിസ നേടണമെന്നും അറിയിപ്പിൽ പറയുന്നു.
“ഈ അനുമതിയിൽ പറഞ്ഞിരിക്കുന്ന വിസാ രഹിത പ്രവേശനം വ്യോമ അതിർത്തിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ബാധകമാകുക” എന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസം, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനിൽ പോയിരുന്നു, ഈ സമയത്ത് അദ്ദേഹം ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു.