കാലിഫോര്‍ണിയയിലെ എമരിവില്ലെയിലെ ആപ്പിള്‍ സ്റ്റോറില്‍ പട്ടാപ്പകൽ മോഷണം. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ.കറുത്ത വേഷം ധരിച്ച മുഖംമൂടിധാരിയായ യുവാവാണ് മോഷണം നടത്തിയത്. സ്റ്റോറിലെത്തിയ ഇയാള്‍ ഡിസ്‌പ്ലേയ്ക്കായി നിരത്തിവെച്ചിരുന്ന 40ലധികം ഐഫോണുകള്‍ തന്റെ പോക്കറ്റിലാക്കുകയായിരുന്നു. സ്റ്റോറില്‍ ഫോണ്‍ വാങ്ങാനെത്തിയവര്‍ ഇതുകണ്ട് അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയിലുണ്ട്.
ഫോണുകളുടെ ചാര്‍ജറുകള്‍ വലിച്ച് പറിച്ചെറിഞ്ഞ ശേഷം ഇയാള്‍ ഫോണുകള്‍ തന്റെ പാന്റിന്റെ പോക്കറ്റിലും മറ്റുമായി ശേഖരിക്കുകയായിരുന്നു. ശേഷം സ്റ്റോറിന്റെ വാതില്‍ തുറന്ന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി പോകുന്നതും വീഡിയോയിലുണ്ട്.
തിങ്കളാഴ്ച രാവിലെ 10.25 ഓടെയാണ് മോഷണം സംബന്ധിച്ച വിവരം എമരിവില്ലെ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.
ടെയ്‌ലര്‍ മിംമ്‌സ് എന്ന 22 കാരനാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ബെര്‍ക്ലി സ്വദേശിയാണ് ഇയാള്‍. ഗൂഡാലോചന, മോഷണം എന്നിവ ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.