ന്യൂയോര്‍ക്ക്: ഇക്കാലത്തായിരുന്നു ജനിച്ചിരുന്നുവെങ്കില്‍ തനിക്ക് ഓട്ടിസം കണ്ടെത്തുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്നെ ഒരു തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയതായും ബില്‍ഗേറ്റ്‌സ് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. തന്റെ ഓര്‍മക്കുറിപ്പായ സോഴ്‌സ് കോഡ്: മൈ ബിഗിനിങ്‌സ് പുറത്തിറങ്ങുന്നതിന് മുന്നോടിയായായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ അഭിമുഖം.
മറ്റു കുട്ടികളില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു കുട്ടിക്കാലത്ത് തനിക്കെന്നും ബില്‍ഗേറ്റ്‌സ് സൂചിപ്പിച്ചു. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സംസ്ഥാനത്തെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ അധ്യാപിക ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ 10 പേജിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കി. എന്നാല്‍ താനത് 200 പേജുകളിലായാണ് ചെയ്തതെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
തന്റെ കാര്യത്തില്‍ അധ്യാപകര്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. തന്റെ പെരുമാറ്റം മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി. ഉയര്‍ന്ന ഗ്രേഡ് ക്ലാസിലേക്ക് മാറ്റുന്നതിനെ കുറിച്ചുപോലും അ?വര്‍ സംശയിച്ചിരുന്നു.
ചില ആളുകളുടെ മസ്തിഷ്‌കങ്ങളില്‍ വിവരം വ്യത്യസ്തമായി ഫോക്കസ് ചെയ്യുന്നുവെന്ന കാര്യം അക്കാലത്ത് മനസിലാക്കിയിരുന്നില്ല. എന്നാല്‍ ഒരു ജോലിയില്‍ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് തന്റെ കരിയറില്‍ സഹായിച്ചുവെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.
ഓട്ടിസം സ്?പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ അത് മറച്ചുവെക്കേണ്ട കാര്യമില്ല. എന്നാല്‍ ഓട്ടിസത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിന് വര്‍ഷങ്ങളെടുത്തുവെന്നും ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി. ഓട്ടിസം ഉള്ള കുട്ടികളുടെ തലച്ചോര്‍ കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് ഗ്രഹിച്ചെടുക്കുന്നത്.