ഗോമ(കോംഗോ):കോംഗോയിലെ ജയിലിൽ നിന്ന് കൂട്ട ജയിൽ ചാട്ടത്തിനിടെ 160 വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ തീയിട്ട് കൊന്നു കോംഗോയിലെ ഗോമ നഗരത്തിൽ കലാപത്തിനിടെ നടന്ന കൂട്ട ജയിൽ ചാട്ടത്തിനിടെയാണ് സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച റുവാണ്ട പിന്തുണയുള്ള എം 23 വിമത സായുധസംഘം നടത്തിയ ആക്രമണത്തിനിടെയാണ് സംഭവമെന്ന് യു.എൻ റിപ്പോർട്ടിൽ പറയുന്നു.സായുധസംഘം നഗരത്തിൽ ആക്രമണം നടത്തിയപ്പോഴാണ് ഗോമയിലെ മുൻസെൻസെ ജയിലിൽനിന്ന് കൂട്ടത്തോടെ തടവുചാടിയത്.
ഇതിനിടെ 167ഓളം സ്ത്രീകളെ പുരുഷ തടവുകാർ ലൈംഗികമായി പീഡിപ്പിച്ചതായി യു.എൻ ആഭ്യന്തര രേഖകളുടെ അടിസ്ഥാനത്തിൽ ബി.ബി.സി റിപ്പോർട്ട് ചെയ്തു.10 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗോമയിൽ എം 23 വിമതരുടെ ആക്രമണത്തിൽ കുറഞ്ഞത് 2,900 പേർ കൊല്ലപ്പെട്ടു. ഇതിൽ 2,000 മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്നും 900 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറികളിലാണെന്നും യു.എൻ റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീകൾ ഉൾപ്പെടെ ഏകദേശം 4,000 തടവുകാർ കഴിയുന്ന ജയിലിൽനിന്നാണ് സംഘർഷത്തിനിടെ തടവുകാർ രക്ഷപ്പെട്ടതെന്ന് ഗോമയിലെ യുഎൻ സമാധാന സേന ഡെപ്യൂട്ടി ചീഫ് വിവിയൻ വാൻ ഡി പെറെ സ്ഥിരീകരിച്ചു. “സ്ത്രീ തടവുകാരെയെല്ലാം ബലാത്സംഗം ചെയ്‌തു. തുടർന്ന് വനിതകളെ പാർപ്പിച്ച കെട്ടിടങ്ങൾക്ക് തീയിട്ടു. അവരെല്ലാം കൊല്ലപ്പെട്ടു” -വാൻ ഡി പെറെ ‘ദി ഗാർഡിയ’നോട് പറഞ്ഞു. തടവുകാർ ഓടിപ്പോകുന്നതും കനത്ത വെടിവപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. രക്ഷപ്പെട്ട തടവുകാർ ഗോമയിലെ തെരുവുകളിലൂടെ മാർച്ച് ചെയ്യുന്നതും വിഡിയോകളിലുണ്ട്.