ഒഡേസ്സ: റഷ്യന്‍ സൈന്യത്തെ പ്രതിരോധിച്ച് നിൽക്കുന്ന ജനങ്ങള്‍ യുക്രൈനിൽ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചയാണ്, രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ജനങ്ങളെ കുറിച്ച ഇത്തരം വാർത്തകൾ വരുന്നുണ്ട് . മുതിർന്നവരെ പോലെ തന്നെ സൈന്യത്തിനെതിരെ പ്രതിരോധത്തിനായി ബാരിക്കേഡ് തീർക്കാൻ മുന്നിട്ടിറങ്ങുന്ന കുട്ടികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് .
യുക്രൈനിലെ തീരദേശ നഗരമായ ഒഡേസയിലാണ് റഷ്യന്‍ സൈന്യം കടന്നുവരാതിരിക്കാന്‍ ജനങ്ങള്‍ ബാരിക്കേഡ് നിര്‍മിക്കുന്നത്. ബീച്ചില്‍ നിന്ന് ശേഖരിക്കുന്ന മണലുപയോഗിച്ചാണ് ഇവിടെ ബാരിക്കേഡ് ഉയര്‍ത്തുന്നത്. ഈ ബാരിക്കേഡ് നിര്‍മാണത്തില്‍ കുട്ടികളും പങ്കാളികളായി.
‘ഞങ്ങള്‍ ഒഡേസയെ സംരക്ഷിക്കും. എല്ലാ ശരിയാകും’- ബാരിക്കേഡ് നിര്‍മാണത്തിലേര്‍പ്പെട്ട ഒരു 11കാരി പറഞ്ഞു.
ഏത് നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന ഭീതിയാണിവിടെ. ആക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങുന്നതോടെ കുട്ടികളടക്കമുള്ളവര്‍ ബാരിക്കേഡ് നിര്‍മാണം നിര്‍ത്തി ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടും.
അതിനിടെ യുക്രൈനില്‍ റഷ്യ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു . കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും.
ഏറ്റുമുട്ടല്‍ രൂക്ഷമായ മരിയൂപോള്‍, വോള്‍നോവാക്ക എന്നിവടങ്ങളിലാണ് അടിയന്തര വെടിനിര്‍ത്തലുണ്ടായത്. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം.
(Photo: AP)
courtesy: India Today