ബൊളീവിയ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട്.
എൺപതുകാരനായ മാരിയോ ടെറാന്‍ സലാസര്‍ മരിച്ചതായി ബന്ധുക്കളാണ് അറിയിച്ചത്.
ചെ ഗുവേരയ്ക്ക് നേരെ വെടിയുതിര്‍ത്തത് താനാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ബൊളീവിയയിലെ കിഴക്കന്‍ നഗരമായ സാന്താക്രൂസ് ഡെ ലാ സിയേറയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. എന്നാല്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മാരിയോ ടെറാന്‍ ചികില്‍സയിലിരുന്ന ആശുപത്രി തയ്യാറായിട്ടില്ലെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ക്യൂബന്‍ അമേരിക്കന്‍ സിഐഎ ചാരന്മാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് 1967 ഒക്ടോബര്‍ 8നാണ് ചെ ഗുവേരയെ ബൊളിവിയന്‍ സൈന്യം പിടികൂടുന്നത്. തുടര്‍ന്ന് ബൊളിവിയന്‍ പ്രസിഡണ്ട് റെനെ ബെറിയന്റോസിന്റെ ഉത്തരവിനെത്തുടര്‍ന്ന് അദ്ദേഹത്തെ വധിക്കുകയായിരുന്നു. ഈ സംഭവമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമെന്ന് സൈനികന്‍ ടെറാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
വധിക്കാന്‍ നേരം ഗുവേരയുടെ കണ്ണുകള്‍ക്ക് വല്ലാത്ത തിളക്കമായിരുന്നു. ആ നോട്ടത്തില്‍ തന്റെ തലകറങ്ങുന്ന പോലെ അനുഭവപ്പെട്ടെന്ന് ടെറന്‍ വിശദീകരിച്ചു. ശാന്തനാകൂ, നന്നായി ലക്ഷ്യം വെയ്ക്കൂ, താങ്കള്‍ ഒരാളെ കൊല്ലാന്‍ പോവുന്നു എന്നായിരുന്നു ചെ അവസാനമായി തന്നോട് പറഞ്ഞത്. അതുകേട്ട് പതിയെ പുറകിലേക്ക് നടന്ന് കണ്ണടച്ച് ചെയെ വെടിവെച്ചെന്നും ടെറന്‍ തന്റെ അഭിമുഖത്തില്‍ വ്യക്തമാക്കി.
30 വര്‍ഷത്തെ സേവനത്തിനു ശേഷം സൈന്യത്തില്‍ നിന്നും വിരമിച്ച ടെറന്‍ പിന്നീട് മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ ജീവിക്കുകയായിരുന്നു.