തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കവെ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് വെടിയേറ്റു മരിച്ചത്. വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി. മേനംകുളം സ്വദേശി എഡിസനാണ് നാട്ടിലെത്തിയത്. സന്ദര്‍ശക വിസയിലാണ് ഇവർ ജോർദാനിൽ എത്തിയത്. ഇവിടെനിന്ന് ഇസ്രായേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ഇസ്രയേലിൽ ജയിലിലാണെന്നാണ് വിവരം.
സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽനിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പരിക്കേറ്റ എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്.
സമീപ വാസികളായ ഗബ്രിയേൽ പെരേരയും എഡിസണും ഒന്നിച്ചാണ് ജോർദാനിലെത്തിയത്. അതേസമയം, ഇവർ ടൂറിസ്റ്റ് വീസയിലാണ് പോയതെന്നാണ് ഗബ്രിയേലിന്റെ കുടുംബം പറയുന്നത്. ഇവരെ ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്റലിജൻസും അന്വേഷണമാരംഭിച്ചു.