ജനീവ: കോവിഡിന്റെ പശ്ചാത്തലത്തിൽ പകർച്ച വ്യാധികളെ നേരിടാൻ അംഗരാജ്യങ്ങളുടെ പുതിയ കരാറിനുരൂപം നൽകി ഐക്യരാഷ്‌ട്ര സഭ. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ നേരിടാൻ ലോകത്തെ സജ്ജമാക്കുന്നതിനാണ് പുതിയ കരാർ. ബുധനാഴ്ച രാവിലെയാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുണ്ടായത്. 2020-22 ൽ കോവിഡ്-19 ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിനുശേഷം, പുതിയ രോഗകാരികൾക്കെതിരായ ലോകത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ഉദ്ദേശം.
“മൂന്ന് വർഷത്തിലേറെ നീണ്ട തീവ്രമായ ചർച്ചകൾക്ക് ശേഷം, മഹാമാരികളിൽ നിന്ന് ലോകത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ ഒരു പ്രധാന ചുവടുവയ്പ്പ് നടത്തി,” ആരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികളും മുൻകരുതലും ആഗോള സഹകരണവും ഈ കരാറിൽ പ്രതിപാദിക്കുന്നു.
ലോകാരോഗ്യ സംഘടന പോലുള്ള ബഹുരാഷ്ട്ര സംഘടനകൾക്ക് നൽകുന്ന യുഎസ് നൽകി വന്നിരുന്ന വിദേശ ധനസഹായം കുത്തനെ വെട്ടിക്കുറച്ചതിന്റെ ഫലമായി പ്രതിസന്ധികൾ നേരിടുന്ന ഈയൊരു സമയത്ത് ലോകാരോഗ്യ സംഘടനയുടെ വിജയമായാണ് ഈ കരാറിനെ കാണുന്നത്. മെയ് മാസത്തിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ നയരൂപീകരണ യോഗത്തിൽ കരാറിലെ നിർദ്ദേശം പരിഗണിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.