വത്തിക്കാന്‍ സിറ്റി: ഫ്രാൻസീസ് മാർപാപ്പയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നതിനായുളള കർദിനാൾമാരുടെ കോൺക്ലേവിൽ മലയാളിയായ കർദിനാൾ മാര്‍ ജോര്‍ജ് കൂവക്കാടിനു പ്രധാന ചുമതല.
കോണ്‍ക്ലേവിന് ഔപചാരികമായ തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളിലാണ് കര്‍ദിനാളിന് പ്രധാന ചുമതല. കര്‍ദിനാള്‍ സംഘത്തിലെ ഒൻപത് ഇലക്ടറല്‍മാര്‍ക്കു ചുമതലകള്‍ ഏല്‍പ്പിക്കുന്നതിനായി നറുക്കെടുക്കുക അദ്ദേഹമാകും.വോട്ടുകള്‍ എണ്ണുന്ന മൂന കര്‍ദിനാള്‍മാര്‍, രോഗം കാരണം സന്നിഹിതരാകാന്‍ കഴിയാത്ത ഇലക്ടറല്‍മാരില്‍നിന്നു ബാലറ്റ് ശേഖരിക്കുന്ന മൂന്നു കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്നു കര്‍ദിനാള്‍മാര്‍ എന്നിവരെ അദ്ദേഹം തെരഞ്ഞെടുക്കും.
അതീവരഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദ്ദേഹത്തിനാണെന്നാണു സൂചന.
പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് കര്‍ദിനാള്‍ കോളജിന്റെ സെക്രട്ടറിയെയും പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സിന്റെ മാസ്റ്ററെയും തെരഞ്ഞെടുത്ത് ഹാളിലേക്കു വിളിപ്പിക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും.
2024 ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം നടത്തിയത്. വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.