സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777-300ER വിമാനം കഴിഞ്ഞ ദിവസം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് സ്വദേശിയായ ജിഫറി കിച്ചന്‍ എന്ന ജിയോഫ് കിച്ചനാണ് മരിച്ചത്. ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം താഴേക്ക് പതിച്ചപ്പോള്‍ ജിയോഫിന് ഹൃദയാഘാതം ഉണ്ടാകുകയും മരണപ്പെടുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 6000 അടി താഴ്ചയിലേക്ക് എത്തിയതായും തുടര്‍ന്ന് ബാങ്കോക്കിലേക്ക് തിരിച്ചുവിട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമാനത്തിനുള്ളില്‍ 211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഭയാനകമായ ആ സംഭവത്തില്‍ 71 യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ആരാണ് ജിയോഫ് കിച്ചന്‍?
ബ്രിസ്റ്റോളില്‍ ജനിച്ച കിച്ചന്‍ ഗ്ലൗസെസ്റ്റര്‍ഷയറിലെ തോണ്‍ബറിയിലാണ് താമസിച്ചിരുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം അപകടത്തില്‍പ്പെടുമ്പോള്‍ ജിയോഫിനൊപ്പം ഭാര്യ ലിന്‍ഡയും ഉണ്ടായിരുന്നു. വിന്‍ഡ് ക്ലീനിംഗ് ബിസിനസ് നടത്തുന്ന മകനും ഒരു മകളുമാണ് ഇരുവര്‍ക്കുമുള്ളത്. ജിയോഫും ലിന്‍ഡയും ആറ് ആഴ്ച നീളുന്ന അവധിയാഘോഷത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയ ഉടനെ തന്നെ ലിന്‍ഡയെയും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരുന്നു. ഇന്‍ഷുറന്‍സ് പ്രൊഫഷണലായിരുന്ന ജിയോഫി ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. കൂടാതെ അദ്ദേഹം ഒരു നാടക നടന്‍ കൂടിയായിരുന്നു. തോണ്‍ബറി മ്യൂസിക്കല്‍ തിയേറ്റേഴ്‌സ് ഗ്രൂപ്പ് (ടിഎംടിജി) എന്ന പേരില്‍ അദ്ദേഹം ഒരു നാടകസംഘത്തിന് രൂപം കൊടുത്തിരുന്നു. എപ്പോഴും സത്യസന്ധത പുലര്‍ത്തിയിരുന്ന ജിയോഫി നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നുവെന്ന് തങ്ങളുടെ അനുശോചന കുറിപ്പില്‍ ടിഎംടിജി വ്യക്തമാക്കി.
യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തികളാണ് ജിയോഫിയും ഭാര്യ ലിന്‍ഡയുമെന്നും സാഹസികത ഇവരും ഇഷ്ടപ്പെട്ടിരുന്നതായും അവരുടെ ബന്ധുവായ സ്റ്റീഫന്‍ ഇന്‍ഡിപെന്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള അവസാന അവധിയോഘമായി ഇത് മാറിയെന്ന് സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാത്രി 10.17-ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന ബോയിംഗ് 777 വിമാനം തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ പ്രാദേശിക സമയം വൈകിട്ട് 3.35-നാണ് എത്തിയത്.
വളരെ പേടിപ്പെടുത്തുന്ന അനുഭവത്തിലൂടെ കടന്നുപോയ വിമാനത്തിലുള്ള യാത്രക്കാരോട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോഹ് ചൂന്‍ ഫോങ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. എസ്‌ക്യു 321 വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും നേരിടേണ്ടി വന്ന ഭയപ്പെടുത്തുന്ന അനുഭവത്തില്‍ ഖേദിക്കുന്നതായി വീഡിയോ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് വിമാനക്കമ്പനി എല്ലാ സഹായവും നല്‍കുമെന്നും സംഭവത്തെക്കുറിച്ചുള്ള ഏത് അന്വേഷണത്തിലും പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.