എബി മക്കപ്പുഴ
ഡാളസ്: അടുത്ത മാര്‍പ്പാപ്പയെ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരുടെ ആഹാര ക്രമം വളരെ അതീവ ജാഗ്രതയോടുകൂടിയാണ് നടത്തിപ്പുകാർ പാലിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാര്‍ക്ക് പാലിച്ചു പോരുന്ന ഭക്ഷണ സംസ്കാരവും ഒരു പ്രോട്ടോകോളുമുണ്ട്.
കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലില്‍ പ്രവേശിക്കുന്നത് മുതല്‍ കര്‍ദിനാള്‍മാര്‍ നൂറ്റാണ്ടുകളായി പാലിച്ചു പോരുന്ന രഹസ്യമായ നിബന്ധനകള്‍ പാലിക്കണം.സിസ്റ്റിന് ചാപ്പലില്‍ ഒത്തുകൂടുന്ന കര്‍ദിനാള്‍മാര്‍ താമസിക്കുന്ന കാസ സാന്റാ മാര്‍ത്ത കൊട്ടാരത്തിലാണ് ( Casa Santa Marta) ഭക്ഷണം വിതരണം ചെയ്യുന്നത്.കേവലം രണ്ടു പരിചാരകർ പാചകം ചെയ്യുന്ന ഭക്ഷണം ജനാല വഴിയാണ് ഭക്ഷണമടങ്ങിയ പ്ലേറ്റുകള്‍ ഓരോരുത്തര്‍ക്കായി നല്‍കുന്നത്. പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടാവാതിരിക്കാനാണ് ഈ മുന്‍കരുതല്‍.
കോണ്‍ക്ലേവ് തുടങ്ങി ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് ഉണ്ടാവുന്നില്ലെങ്കില്‍ പിന്നീട് ഒരു നേരത്തെ ഭക്ഷണം മാത്രമേ നല്‍കുകയുള്ളു.രണ്ടോ മൂന്നോ റൊട്ടിക്കഷണങ്ങളും വെള്ളവും മാത്രമേ അടുത്ത എട്ടു ദിവസത്തേക്ക് നല്‍കുകയുള്ളു.
ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന പ്ലേറ്റുകളില്‍ രഹസ്യ കുറിപ്പുകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടുക്കള ജോലിക്കാര്‍ വഴി സ്ഥാപിത താല്പര്യക്കാര് നല്കാതിരിക്കാന് അങ്ങേയറ്റം ശ്രദ്ധിക്കുന്നതിനാണ് പുറത്തു പോയി ഭക്ഷണം കഴിക്കുന്നത് വിലക്കിയിരിക്കുന്നത്. മായം ചേർന്ന ഭക്ഷണം നൽകി അട്ടിമറി നടത്തുമോ എന്ന സംശയവും ജാഗ്രതയ്ക്ക് പിന്നിലുണ്ട്. ലഘുവായതും സുരക്ഷിതവുമായ ഭക്ഷണങ്ങളാണ് കര്‍ദ്ദിനാള്‍മാര്‍ക്ക് വിതരണം ചെയ്യുന്നത്. തദ്ദേശിയരായ കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ ആണ് പാചകം നടത്തുന്നത്.
വത്തിക്കാനില്‍ പോപ്പിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് നടക്കുന്ന ഒരു കാര്യവും പുറത്തു പോകാതിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു.നാളെയാണ് കോണ്‍ക്ലേവ് ആരംഭിക്കുന്നത്. അതീവ രഹസ്യമായി നടത്തപ്പെടുന്ന കോണ്‍ക്ലേവ് കനത്ത സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ട്.