മോസ്കോ: യുക്രെയ്ൻ അതിർത്തിയോടുചേർന്ന റഷ്യൻ പ്രവിശ്യയായ കർസ്ക് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സന്ദർശിച്ചു. ഏപ്രിലിൽ യുക്രെയ്ൻ സേനയെ ഇവിടെനിന്നു പുറത്താക്കിയതിനുശേഷം ആദ്യമാണ് പുട്ടിന്റെ സന്ദർശനം. കഴിഞ്ഞ ഓഗസ്റ്റിൽ മിന്നലാക്രമണത്തിലൂടെയാണു കർസ്ക് യുക്രെയ്ൻ സേന പിടിച്ചത്. 9 മാസത്തിനുശേഷമാണു റഷ്യൻ സേന പ്രവിശ്യ തിരിച്ചുപിടിച്ചത്.
ഇവിടെ നിർമാണത്തിലിരിക്കുന്ന ആണവനിലയ പ്ലാന്റും പുട്ടിൻ സന്ദർശിച്ചു. അതിനിടെ, യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ യുക്രെയ്ൻ നാഷനൽ ഗാർഡിലെ 6 പേർ കൊല്ലപ്പെട്ടു. യുക്രെയ്നിന്റെ 159 ഡ്രോണുകൾ കഴിഞ്ഞരാത്രി വെടിവച്ചിട്ടെന്നു റഷ്യ അവകാശപ്പെട്ടു. അതേസമയം വെടിനിർത്തൽ ചർച്ച വീണ്ടും റോമിൽ നടത്താനുള്ള അവസരമൊരുക്കാമെന്നു ലിയോ മാർപാപ്പ പറഞ്ഞു. റോമിലെ ചർച്ചയിൽ പുട്ടിനെയും പങ്കെടുക്കിപ്പിക്കാനുള്ള നീക്കവും ഇറ്റലി നടത്തുന്നുണ്ട്.