പാരിസ് : ഗുരുതര രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഇല്ലെന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിച്ചവർക്ക് സ്വയം മരണത്തിന് അനുമതി നല്കുന്ന ബില്ലിന് ഫ്രാൻസിൽ അംഗീകാരം. ഫ്രാൻസിന്റെ പാർലമെന്റായ നാഷനൽ അസംബ്ലിയാണ് അംഗീകാരം നൽകിയത്. ബില്ല് തുടർചർച്ചയ്ക്കായി ഉപരിസഭയായ സെനറ്റിന് അയയ്ക്കും. സെനറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണു നാഷനൽ അസംബ്ലി അന്തിമതീരുമാനമെടുക്കുക.
ബില്ലിനു പാർലമെന്റിൽ 305 വോട്ട് ലഭിച്ചു.199 പേർ എതിർത്തു. വിഷം സ്വയം കുത്തിവച്ചു മരിക്കാൻ 18നു മുകളിലുള്ള മാറാരോഗികളെ അനുവദിക്കുന്നതാണു നിർദിഷo ബിൽ. ഭേദമാവാത്തതും കഠിനവേദനയനുഭവിക്കുന്നതും മരണത്തിന്റെ വക്കിലായതുമായ രോഗാവസ്‌ഥയാണെന്നു വിദഗ്‌ധ മെഡിക്കൽ സംഘം സാക്ഷ്യപ്പെടുത്തണം. മാനസികാരോഗ്യപ്രശ്നങ്ങളോ മറവിരോഗങ്ങളോ ബാധിച്ചവരെ അനുവദിക്കില്ല. ഡോക്ടർ നിർദേശിക്കുന്ന കുത്തിവയ്‌പ് ആശുപത്രിയിലോ വീട്ടിലോ എടുക്കാം.
സ്വിറ്റ്‌സർലൻഡിലും യുഎസിലെ ചില സംസ്‌ഥാനങ്ങളിലും ദയാമരണം നിയമവിധേയമാണ്. നെതർലൻഡ്‌സ്, സ്പെയിൻ, പോർച്ചുഗൽ, കാനഡ, ഓസ്ട്രേലിയ, കൊളംബിയ, ബൽജിയം, ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ ചില അവസ്‌ഥകളിൽ ദയാവധം അനുവദിച്ചിട്ടുണ്ട്.