ആഫ്രിക്കൻ രാജ്യമായ ലെസോത്തോയിൽ കോഴിവളർത്തൽ വികസിപ്പിക്കാനായി യുഎസ് നൽകി വന്നിരുന്ന സഹായം പൊടുന്നനെ മരവിപ്പിച്ചു. അമേരിക്കൻ ഫുഡ് ഫോർ പ്രോഗ്രസ് പ്രോഗ്രാമെന്ന പദ്ധതി 5 വർഷം ദൈർഘ്യമുള്ളതായിരുന്നു. ലെസോത്തോയിൽ 28,000 പൗള്‍ട്രി ബിസിനസ് സെന്ററുകൾ തുറക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിട്ടിരുന്നു. കോഴിയിറച്ചി ഉൽപാദനത്തിൽ 40 ശതമാനവും മുട്ടയുടെ ഉൽപാദനത്തിൽ 30 ശതമാനവും കൂട്ടാനും യുഎസ് പദ്ധതിയിട്ടിരുന്നു.
എന്നാൽ പൊടുന്നനെ സഹായം നിർത്തിയതോടെ ലെസോത്തോയിലെ കർഷകർ കെണിയിലായി. യുഎസ് പ്രസിഡന്‌റായി ഡോണൾഡ് ട്രംപ് ചാർജെടുത്തശേഷം മറ്റു രാജ്യങ്ങൾക്കു നൽകിയ സാമ്പത്തിക സഹായങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കൽ നടത്തിയിരുന്നു. ഇതെക്കുറിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രസംഗിക്കുന്നതിനിടെ ലെസോത്തോയുടെ പേര് എടുത്തുപറഞ്ഞിരുന്നു. ലെസോത്തോയ്ക്കുകൊടുത്തു വന്ന 80 ലക്ഷം യുഎസ് ഡോളറിന്‌റെ സഹായം നിർത്തിയെന്നും അങ്ങനെയൊരു രാജ്യമുണ്ടെന്ന് ആരും കേട്ടിട്ടില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
പിന്നീട് പല സഹായങ്ങളും വെട്ടിക്കുറച്ചിരുന്നെങ്കിലും കാർഷികമേഖലയിൽ കൈവയ്ക്കുമെന്നു ലെസോത്തോ കരുതിയിരുന്നില്ല. ആ പ്രതീക്ഷ ഇപ്പോൾ തെറ്റി. 20 ലക്ഷം പേരാണ് ലെസോത്തോയിൽ ജീവിക്കുന്നത്. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യമാണ് ലെസോത്തോ. ഏറ്റവും ഉയരമുള്ള തറനിരപ്പുള്ള രാജ്യമാണ് ഇത്. ഏറ്റവും ഉയരം കുറഞ്ഞ മേഖലയ്ക്കു പോലും 1.4 കിലോമീറ്റർ പൊക്കമുണ്ട്. ആകാശത്തെ രാജ്യമെന്നും ഇതിനാൽ ലെസോത്തോ അറിയപ്പെടുന്നു.