സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: അനുവദനീയമായ സമയപരിധിക്ക് ശേഷവും ഗര്‍ഭച്ഛിദ്രത്തിനായി ഗുളികകള്‍ കഴിച്ച യുവതിക്കെതിരെ കോടതി വിധി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ക്രൗണ്‍ കോടതിയാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് 2 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 44 കാരിയായ കാര്‍ല ഫോസ്റ്ററാണ് റിമോട്ട് കണ്‍സള്‍ട്ടേഷനെ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളികകള്‍ കഴിച്ചത്. എന്നാല്‍ തനിക്ക് എത്ര ആഴ്ച ഗര്‍ഭം ഉണ്ടെന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് അവര്‍ നല്‍കിയത്.
കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭചിദ്രം വീട്ടില്‍ തന്നെ നടത്താനുള്ള ‘പില്‍സ് ബൈ പോസ്റ്റ് സ്‌കീം’ രാജ്യത്ത് നടപ്പിലാക്കിയിരുന്നു. ഈ രീതിയില്‍ 10 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രം വീട്ടില്‍ തന്നെ ഗുളിക ഉപയോഗിച്ച് നടത്താന്‍ നിയമം അനുവദിക്കുന്നുണ്ട്.
എന്നാല്‍ പ്രതി ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളികകള്‍ കഴിക്കുമ്പോള്‍ 32- 34 ആഴ്ചകള്‍ വരെ ഗര്‍ഭിണിയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. 24 ആഴ്ചകള്‍ വരെ യുകെയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്. പക്ഷേ 10 ആഴ്ചകള്‍ക്ക് ശേഷമാണെങ്കില്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ക്ലിനിക്കിലോ ആശുപത്രികളിലോ മാത്രമേ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ പാടുള്ളൂ.
പ്രതിക്ക് ഗുളികകള്‍ ഉപയോഗിച്ച് സ്വയം ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള സമയപരിധി കഴിഞ്ഞ വിവരം അറിയാമായിരുന്നുവെന്ന് കോടതി കണ്ടെത്തി. യുവതി ഡോക്ടറുടെ അടുത്ത് പോകാതെ എങ്ങനെ ഗര്‍ഭച്ഛിദ്രം നടത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ തിരച്ചില്‍ നടത്തിയതിന്റെ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സമയപരിധിക്ക് ശേഷം ഗര്‍ഭച്ഛിദ്ര ഗുളികകള്‍ കഴിച്ചത് കുട്ടിയുടെ മരണത്തിന് കാരണമായതാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
മൂന്ന് കുട്ടികളുടെ അമ്മയായ കാര്‍ല ഫോസ്റ്ററെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉപയോഗിച്ച 1861 ലെ നിയമം കാലഹരണപ്പെട്ടതാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ റോംസി സതാംപ്ടണ്‍ നോര്‍ത്ത് എം പി കരോലിന്‍ നോക്‌സ് പറഞ്ഞു. ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ പുനഃപരിശോധിക്കുന്നത് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണ് കോമണ്‍സ് തുല്യതാ സമിതി അധ്യക്ഷ കൂടിയായ കരോലിന്‍ നോക്‌സിന്റെ ആവശ്യം.