കുവൈറ്റിൽ ആറ് ഗവര്‍ണറേറ്റുകളിലെയും വാണിജ്യ, പാര്‍പ്പിട വസ്തുക്കളുടെ മുന്നില്‍ നിന്ന് നീക്കം ചെയ്ത അവശിഷ്ടങ്ങളുടെയും മാലിന്യങ്ങളുടെയും അളവില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോർട്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവുമായ മുഹമ്മദ് സൻദാൻ ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ മംഗഫിലെ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് മാലിന്യങ്ങൾ വൻതോതിൽ നീക്കം ചെയ്തത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നീക്കം ചെയ്ത മാലിന്യത്തിൻ്റെ അളവ് ഏകദേശം 568 ടൺ ആണെന്ന് പ്രസ്താവനയിൽ മുഹമ്മദ് സൻദാൻ വെളിപ്പെടുത്തി.
സാധാരണ കുവൈത്തിൽ ദിവസവും ശേഖരിക്കപ്പെടുന്നത് 100 മുതല്‍ 150 ടണ്‍ മാലിന്യമാണ്. എന്നാൽ ഇതിൽ നിന്ന് 400 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാലിന്യങ്ങളുടെ ഈ കുത്തനെയുള്ള വർദ്ധന മുനിസിപ്പാലിറ്റിയുമായി കരാറിലേർപ്പെട്ട ക്ലീനിംഗ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്ന സൂപ്പര്‍വൈസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും അനുചിതമായി തള്ളുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും മുഹമ്മദ് സൻദാൻ മുന്നറിയിപ്പ് നൽകി. കൂടാതെ പിഴയും ശിക്ഷയും ഒഴിവാക്കുന്നതിന് മുനിസിപ്പല്‍ ചട്ടങ്ങൾക്കനുസൃതമായി അവശിഷ്ടങ്ങള്‍ സ്വയം നീക്കം ചെയ്യണമെന്നും അദ്ദേഹം പ്രോപ്പര്‍ട്ടി ഉടമകളോട് ആവശ്യപ്പെട്ടു.