Friday, July 5, 2024

HomeNewsIndiaചികിത്സ കിട്ടാതെ 31കാരനായ ഇന്ത്യന്‍ തൊഴിലാളി ഇറ്റലിയില്‍ മരിച്ചതില്‍ പ്രതിഷേധം കടുക്കുന്നു

ചികിത്സ കിട്ടാതെ 31കാരനായ ഇന്ത്യന്‍ തൊഴിലാളി ഇറ്റലിയില്‍ മരിച്ചതില്‍ പ്രതിഷേധം കടുക്കുന്നു

spot_img
spot_img

ഇന്ത്യൻ കർഷക തൊഴിലാളി ചികിത്സ കിട്ടാതെ മരണപ്പെട്ട സംഭവത്തിൽ ഇറ്റലിയിൽ പ്രതിഷേധം കടുക്കുന്നു. പഞ്ചാബ് സ്വദേശിയായ 31കാരൻ സത്നം സിങ് തൊഴിലിടത്തിൽ വെച്ചുണ്ടായ ഒരു അപകടത്തെ തുടർന്നാണ് മരണമടഞ്ഞത്. കൈകൾക്ക് ഗുരുതരമായി പരിക്കേറ്റ സത്നമിനെ ഫാം മുതലാളി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യമായ ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സത്നമിന് ഉണ്ടായ ദാരുണമായ അനുഭവത്തോടെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചും തൊഴിൽ അവകാശങ്ങളെക്കുറിച്ചും ഇറ്റലിയിൽ ആശങ്കകൾ ഉയരുന്നുണ്ട്. പഞ്ചാബിലെ ചാന്ദ് നവൻ ഗ്രാമ സ്വദേശിയായ സത്നമിൻെറ ബന്ധുക്കൾ വിഷയത്തിൽ കടുത്ത സങ്കടവും അമർഷവും അറിയിച്ചിട്ടുണ്ട്. ആദ്യം വഴിയിൽ ഉപേക്ഷിച്ചു. പിന്നീട് മൃഗങ്ങൾക്ക് പോലും ലഭിക്കുന്നതിനേക്കാൾ മോശമായ ചികിത്സയാണ് സത്നമിന് ലഭിച്ചത്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇറ്റലിയിൽ തൊഴിലിടത്ത് പണിയെടുക്കുന്നതിനിടെയാണ് സത്നം അപകടത്തിൽ പെടുന്നത്. അദ്ദേഹത്തിൻെറ കൈകൾക്കാണ് സാരമായി പരിക്കേറ്റിരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റെൻസോ ലൊവാറ്റോയെന്ന ഫാം ഉടമ ഒരു മിനിവാനിൽ കയറ്റി സത്നമിനെ അപകട സ്ഥലത്ത് നിന്നും കൊണ്ട് പോയി. പിന്നീട് ആശുപത്രിയിൽ കൊണ്ടുപോവാതെ റോഡരികിൽ ഒരിടത്ത് ഉപേക്ഷിക്കുകയാണ് ചെയ്തത്.

തെക്കൻ റോമിലുള്ള അഗ്രോ പോട്ടിനോയെന്ന മത്തൻ കൃഷിയിടത്തിൽ വെച്ചാണ് അപകടം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തൊഴിലിടത്തിൽ തന്നെ ജോലി ചെയ്യുന്ന സത്നമിൻെറ ഭാര്യ അപകടം അറിഞ്ഞ് സത്നമിനെ കണ്ടെത്തുകയും അയൽവാസികളുടെയും മറ്റും സഹായത്തോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാൽ സത്നം മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി സത്നമിൻെറ മരണത്തിൽ അനുശോചനം അറിയിച്ചു. “ഇത് ഇറ്റാലിയൻ ജനതയ്ക്ക് ഒരിക്കലും യോജിക്കാത്ത തരത്തിലുള്ള മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തിയാണ്. ഈ പ്രാകൃത കൃത്യം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശക്തമായ ശിക്ഷ നൽകുമെന്നും ഉറപ്പ് നൽകുന്നു,” ജോർജിയ വ്യക്തമാക്കി. ഇറ്റാലിയൻ പാർലമെൻറിലാണ് അവർ പ്രതികരണം നടത്തിയത്.

തൻെറ മകന് അപകടം സംഭവിച്ചതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് സത്നമിൻെറ 70കാരനായ പിതാവ് ഗുർമുഘ് സിങ് പറഞ്ഞു. മരണത്തിന് ശേഷം മാത്രമാണ് സംഭവത്തെക്കുറിച്ച് കൂടതൽ വിശദാംശങ്ങൾ മനസ്സിലാക്കാൻ സാധിച്ചതെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ പറഞ്ഞു.

“മാധ്യമങ്ങളിലൂടെയാണ് ഞങ്ങൾക്ക് വിവരങ്ങൾ അറിയാൻ സാധിച്ചത്. വാർത്ത അറിഞ്ഞതിന് ശേഷം എംബസി ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ഞങ്ങൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഞങ്ങൾക്ക് ആരെയും തന്നെ സംസാരിക്കാൻ ലഭിച്ചില്ല. മനുഷ്യത്വ വിരുദ്ധമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്,” ഗുർമുഘ് സിങ് കൂട്ടിച്ചേർത്തു. അമ്മയ്ക്കും അച്ഛനും പുറമെ സത്നം സിങ്ങിന് ഒരു മൂത്ത സഹോദരനും ഒരു ഇളയ സഹോദരിയുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments