മൺട്രിയോൾ : ന്യൂയോർക്ക് സിറ്റിയിൽ ഐഎസ് ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ കെബെക്കിൽ അറസ്റ്റിലായ പാക്കിസ്ഥാൻ പൗരനെ യുഎസിന് കൈമാറി. ഇസ്രയേൽ-ഹമാസ് ആക്രമണത്തിൻ്റെ വാർഷിക ദിനമായ ഒക്ടോബർ 7-ന് ന്യൂയോർക്ക് സിറ്റിയിലെ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന പാകിസ്ഥാൻ പൗരൻ മുഹമ്മദ് ഷാസെബ് ഖാൻ (20) സെപ്റ്റംബർ നാലിന് അറസ്റ്റിലായിരുന്നു. ഭീകരാക്രമണ ലക്ഷ്യത്തോടെ യുഎസിലേക്ക് പോകുകയായിരുന്ന മുഹമ്മദ് യുഎസ്-കാനഡ അതിർത്തിക്ക് സമീപമുള്ള കെബെക്കിലെ ഓർംസ്റ്റൗണിൽ വെച്ചാണ് അറസ്റ്റിലായത്.
മൺട്രിയോളിലെ സുപ്പീരിയർ കോടതി വാദം കേൾക്കുന്നതിനിടെ, വിചാരണയ്ക്കായി മുഹമ്മദ് ഷഹ്‌സേബ് ഖാനെ യുഎസിലേക്ക് കൈമാറാൻ തീരുമാനിച്ച് നാല് മാസത്തിന് ശേഷമാണ് ചൊവ്വാഴ്ച കൈമാറൽ നടന്നത്. ഭീകര സംഘടനയ്ക്ക് സാമ്പത്തിക പിന്തുണ നൽകാൻ ശ്രമിച്ചതിനും ദേശീയ അതിർത്തികൾ ലംഘിച്ച് ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ചതിനും യുഎസ് ഉദ്യോഗസ്ഥർ ഖാനെതിരെ കേസെടുത്തിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഖാന് പരമാവധി ജീവപര്യന്തം തടവ് ലഭിക്കും.
അറസ്റ്റിന് മുമ്പ് ഇയാൾ ഒൻ്റാരിയോയിലെ മിസ്സിസാഗയിൽ താമസിച്ചിരുന്നതായി കോടതി രേഖകൾ തെളിയിക്കുന്നു. മുഹമ്മദ് ഷാസെബ് ഖാന് 2023 മെയ് മാസത്തിൽ സ്റ്റുഡൻ്റ് വീസ ലഭിച്ചുവെന്നും 2023 ജൂൺ 24 ന് ടൊറൻ്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിൽ എത്തിയെന്നും മുൻ കാനഡ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വെളിപ്പെടുത്തിയിരുന്നു.