ഫ്രാൻസ്: മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുറോവിനു കൂടുതല്‍ കുരുക്ക്. ടെലഗ്രാമിലൂടെ ഫ്രഞ്ച് മണ്ണില്‍ ആസൂത്രിത കുറ്റകൃത്യം അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് കോടതി ദുറോവിനെതിരേ കേസ് ചുമത്തി. കേസില്‍ 50 ലക്ഷം യൂറോ പിഴ ചുമത്തിയ കോടതി ദുറോവിനു ജാമ്യം അനുവദിച്ചു. എന്നാല്‍ ഫ്രാന്‍സ് വിട്ടുപോകുന്നതിനു വിലക്കേർപ്പെടുത്തി.
ആഴ്ചയില്‍ രണ്ടു തവണ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടു ഹാജരാകണമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ തീരുന്നതുവരെ ഫ്രാന്‍സില്‍ തുടരണമെന്നുമുള്ള വ്യവസ്ഥയിലാണ് ഫ്രഞ്ച് പൗരത്വമുള്ള റഷ്യന്‍ ശതകോടീശ്വരന്‍ കൂടിയായ ദുറോവിനു ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ടെലഗ്രാമിലൂടെ അനുവദിച്ചു എന്നത് ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ദുറോവിനെതിരേ ചുമത്തിയിരിക്കുന്നത്.
നാലു ദിവസം മുൻപാണ് അസർബൈജാനിലെ ബാകുവിൽനിന്നു പാരീസിലേക്കുള്ള യാത്രയ്ക്കിടെ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ സ്വകാര്യ ജെറ്റിൽ പാരീസിനു പുറത്തുള്ള ലെ ബുർഗ്വെ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ദുറോവിനെ വിമാനത്താവളത്തിനുള്ളിൽ വച്ചുതന്നെയാണ് കസ്റ്റഡിയിലെടുത്തത്.
കുട്ടികൾക്കെതിരായ അതിക്രമം തടയാൻ നിയോഗിക്കപ്പെട്ട ഫ്രഞ്ച് ഏജൻസിയായ ഒ എഫ് എം ഐ എന്നിൻ്റെ അറസ്റ്റ് വാറണ്ട് ദുറോവിനെതിരേയുണ്ടായിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ പാരീസിലേക്ക് എത്തിയപ്പോഴായിരുന്നു പോലീസ് നടപടി.
വഞ്ചന, മയക്കുമരുന്നുപയോഗത്തിന് പ്രചാരണം നൽകൽ, സൈബർ ലോകത്തിലെ ഭീഷണിപ്പെടുത്തൽ, കുട്ടികളുടെ ലൈംഗികത പകർത്തി ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കാൻ അനുവദിച്ചു തുടങ്ങി ഫ്രഞ്ച് നിയമങ്ങൾ പ്രകാരം കുറഞ്ഞത് ഏഴു വർഷത്തോളം തടവ്ശിക്ഷ ലഭിക്കാൻ തക്ക വകുപ്പുകളാണ് ദുറോവിനെതിരേ ചുമത്തിയിരിക്കുന്നത്.
ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ ദുറോവ് പരാജയപ്പെട്ടുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.