ലെബനനിൽ വീണ്ടും സ്ഫോടനം. വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചാണ് ഇത്തവണ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളിൽ പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സ്ഫോടനം നടന്നിരിക്കുന്നത്. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലും തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലുമാണ് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരചടങ്ങ് നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്‌ബുള്ളയിലെ അംഗങ്ങളാണ്. 200-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പേജർ സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഹിസ്ബുല്ല സമീപകാലത്തു നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് ഈ ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.