മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ കത്തോലിക്ക വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കയിലെ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ രൂപതയിലെ ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വീട്ടിലേക്കു പോകുമ്പോൾ, അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം വീട്ടിലേക്കു പോകുമ്പോൾ മോട്ടോർ ബൈക്കിൽ എത്തിയ അക്രമികൾ അദ്ദേഹത്തെ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (സി.ഇ.എം.) അപലപിച്ചു.’
ഈ കൊലപാതകം സമൂഹത്തിന് സമർപ്പിത ഒരു വൈദികനെ നഷ്‌ടപ്പെടുത്തുക മാത്രമല്ല, സത്യത്തിനും നീതിക്കുംവേണ്ടി അക്ഷീണം പോരാടിയ ഒരു പ്രവാചകശബ്‌ത്തെ നിശബ്ദമാക്കുകയുമാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരെ ചേർത്തുപിടിക്കുന്ന പൗരോഹിത്യ പ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാർസെലോ പെരെസ്’ – ബിഷപ്പ് റോഡ്രിഗോ അഗ്വിലാർ മാർട്ടിനെസ് അനുസ്മരിച്ചു.ഈ കുറ്റകൃത്യത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താനും പുരോഹിതരുടെയും അജപാലകരുടെയും സുരക്ഷ ഉറപ്പുവരുത്താനുമുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും മെക്‌സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് അധികാരികളോട് ആവശ്യപ്പെട്ടു.മെക്സിക്കോയിലെ തദ്ദേശീയരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പേരുകേട്ട പുരോഹിതനാണ് ഫാ. മാർസെലോ പെരെസ്.
20 വർഷമായി അദ്ദേഹം സാമൂഹിക സേവനത്തിൽ സജീവമാണ്. കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, ഭൂമി തർക്കങ്ങൾ എന്നിവയ്ക്ക് കുപ്രസിദ്ധമായ ചിയാപാസിൽ അനുരഞ്ജനത്തിന് അദ്ദേഹം മുൻകൈയെടുത്തിരുന്നു.