സിഖ് മതഗ്രന്ഥത്തെ അപമാനിച്ച ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ചതിന് പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന് ടോയ്‌ലറ്റ് വൃത്തിക്കാല്‍ ശിക്ഷയായി നല്‍കി ശ്രീ അകാല്‍ തഖ്ത്. സിഖുകാരുടെ ഉന്നത സമിതിയാണ് ശ്രീ അകാല്‍ തഖ്ത്. ദര്‍ബാര്‍ സാഹിബിലെ ടോയ്‌ലറ്റും അടുക്കളയും വൃത്തിയാക്കുകയാണ് ശിക്ഷയായി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ദര്‍ബാറിലെ കമ്യൂണിറ്റി കിച്ചനായ ലാൻഗാറിൽ സേവനം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
2015 സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ച സംഭവത്തിൽ ദേരാ സച്ചാ സൗദ തലവനെ പിന്തുണച്ചതിനാണ് ശിക്ഷാ നടപടി. സുഖ്ബീര്‍ ബാദലിനൊപ്പം അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മന്ത്രിമാര്‍ക്കും ഇതേ ശിക്ഷ നൽകിയിട്ടുണ്ട്.
തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ ബാദല്‍ അകാല്‍ തഖ്തില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്ക് ‘അതെ’ അല്ലെങ്കില്‍ ‘അല്ല’ എന്ന മറുപടി നല്‍കാന്‍ സിഖ് നേതാക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും സുഖ്ബീര്‍ ബാദല്‍ ‘അതെ’ എന്ന് മറുപടി നല്‍കി. തോക്കില്‍നിന്ന് വെടിയുതിര്‍ത്ത സംഭവം, ബലാത്സംഗം, ഗുർമീത് റാം റഹീമിനെ പിന്തുണച്ചത് തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചു. കാലിന് പരിക്കേറ്റ നിലയിലായതിനാല്‍ സുഖ്ബീര്‍ ബാദലിന് ശിക്ഷയില്‍ ചെറിയ ഇളവുണ്ട്.
ജതേദാര്‍ ഗിയാനി രഘ്ബീര്‍ സിംഗാണ് ശിക്ഷ വിധിച്ചത്. ശിരോമണി അകാലി ദള്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് സുഖ്ബീര്‍ ബാദലിന്റെ രാജി സ്വീകരിക്കാന്‍ പ്രവര്‍ത്തക സമിതിയോട് നിര്‍ദേശിച്ചു. എസ്എഡി ആസ്ഥാനത്തേക്കും ഓഫീസിലേക്കും ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശം നല്‍കി. 2007 മുതല്‍ 2017 വരെ അകാലി മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന മറ്റ് സിഖ് നേതാക്കള്‍ക്കും അഞ്ച് സിഖ് തലവന്‍മാര്‍(സിഖ് പുരോഹിതന്മാര്‍) മതപരമായ ശിക്ഷ വിധിച്ചു.
കാലിന് പരിക്കേറ്റ് വീല്‍ചെയറിലായിരുന്ന സുഖ്ബീര്‍ ബാദലിനോടും വിമത നേതാവ് സുഖ്‌ദേവ് സിംഗ് ധിന്‍ദ്‌സയോടും രണ്ട് ദിവസം ഒരു മണിക്കൂര്‍ വീതം ‘സേവാദര്‍’ വസ്ത്രം ധരിച്ച് സുവര്‍ണ ക്ഷേത്രത്തിന് പുറത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗിയാനി രഘ്ബീര്‍ സിംഗ് പറഞ്ഞു.
തഖ്ത് കെസ്ഗഡ് സാഹിബ്, തഖ്ത് ദംദാമ സാഹിബ്, മുക്ത്‌സറിലെ ദര്‍ബാര്‍ സാഹിബ്, ഫത്തേഗഡ് സാഹിബ് എന്നിവടങ്ങളില്‍ രണ്ട് ദിവസം അവര്‍ സേവാദര്‍ സേവനം നടത്തും.
സുഖ്ബീര്‍ ബാദലിനോടും സുഖ്‌ദേവ് ദിന്‍ഡ്‌സയോടും സുവര്‍ണ ക്ഷേത്രത്തിലെ ഭക്തരുടെ പാത്രങ്ങളും ഷൂകളും ഒരു മണിക്കൂര്‍ നേരം വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ പുറമെ കീര്‍ത്തനം കേള്‍ക്കുകയും വേണം.
സുഖ്ബീര്‍ ബാദല്‍ കുറ്റവാളിയാണെന്ന് കണ്ടെത്തി മൂന്ന് മാസത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അകാലി നേതാക്കളായ സുച സിംഗ് ലംഗ, ഹിരാ സിംഗ് ഗബ്രിയ, ബല്‍വീന്ദര്‍ സിംഗ് ഭുന്ദര്‍, ദല്‍ജിത് സിംഗ് ചീമ, ഗുല്‍സാര്‍ സിംഗ് റാണികെ എന്നിവരോട് സുവര്‍ണ്ണ ക്ഷേത്രത്തിലെ ശുചിമുറികള്‍ ഒരു മണിക്കൂര്‍ നേരം വൃത്തിയാക്കാനും കുളികഴിഞ്ഞ് കമ്മ്യൂണിറ്റി കിച്ചണിലെ പാത്രങ്ങള്‍ വൃത്തിയാക്കാനും ജതേദാര്‍ നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ കീര്‍ത്തനവും കേള്‍ക്കണം.
ബിബി ജാഗിര്‍ കൗര്‍, പ്രേം സിംഗ് ചന്ദുമജ്ര, സുര്‍ജിത് സിംഗ് രഖ്റ, ബിക്രം സിംഗ് മജിതിയ, മഹേഷ് ഇന്ദര്‍ സിംഗ് ഗ്രെവാള്‍, ചരണ്‍ജിത് സിംഗ് അത്വാള്‍, ആദേശ് പര്‍താപ് സിംഗ് കൈറോണ്‍ എന്നിവരുള്‍പ്പെടെ മറ്റ് അകാലി നേതാക്കളോടും സുവര്‍ണ്ണ ക്ഷേത്രത്തിലെ ടോയ്‌ലറ്റുകൾ ഒരു മണിക്കൂര്‍ നേരം വൃത്തിയാക്കാന്‍ നിർദേശിച്ചിട്ടുണ്ട്.
2007 മുതല്‍ 2017 വരെയുള്ള മുഴുവന്‍ അകാലി മന്ത്രിസഭയിലെ അംഗങ്ങളോടും പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയെയും ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ 2015ലെ ആഭ്യന്തര കമ്മിറ്റിയെയും ജതേദാര്‍ വിളിച്ചുവരുത്തിയിരുന്നു.