സിറിയയിലെ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഭരണം അവസാനിച്ചതായി ഇസ്ലാമിക സംഘടനയായ ഹയാത്ത് തഹ്‌രീര്‍ അല്‍-ഷാം(എച്ച്ടിഎസ്) ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ നഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് ശേഷം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് എച്ച്ടിഎസ് പ്രഖ്യാപിച്ചിരുന്നു. ഐഎസ്‌ഐഎസിന്റെ അന്തരിച്ച നേതാവ് അബൂബക്കര്‍ അല്‍-ബാഗ്ദാദിയുടെ മുന്‍ സഹായിയായിരുന്ന എച്ച്എടിഎസ് നേതാവ് അബു മുഹമ്മദ് അല്‍ ജുലാനിയിലാണ് ഇപ്പോള്‍ ലോക ശ്രദ്ധ.
മുന്‍പ് നുസ്ര ഫ്രണ്ട് എന്ന് അറിയപ്പെട്ടിരുന്നതും ഒരിക്കല്‍ അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടായിരുന്നതുമായ എച്ച്ടിഎസ് നവംബര്‍ 27 മുതലാണ് സിറിയയിൽ അതിവേഗത്തിലുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഡമാസ്‌കസ് ആക്രമിക്കുന്നതിന് മുമ്പ് വിമതര്‍ സിറിയയിലെ അലപ്പോയും ഹമയും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തിരുന്നു. സമാധാനപരമായ അധികാര കൈമാറ്റം ചര്‍ച്ച ചെയ്ത ശേഷം അസദ് രാജ്യം വിട്ടുവെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
അബു മുഹമ്മദ് അല്‍ ഗോലാനി എന്നും അറിയപ്പെടുന്ന ജുലാനിയുടെ തലയ്ക്ക് യുഎസ് 10 മില്ല്യണ്‍ ഡോളര്‍(ഏകദേശം 8.47 കോടി രൂപ) വിലയിട്ടിരിക്കുന്നതാണ്. ജുലാനിയുടെ ഉദയം ബാഗ്ദാദിയുടെ കീഴിലാണ്. സിറിയയില്‍ അല്‍ ഖ്വയ്ദയ്ക്ക് ഒരു മുന്നണി സ്ഥാപിക്കാന്‍ ബാഗ്ദാദി നിര്‍ദേശം നല്‍കിയിരുന്നു. ഇറാഖിലെ അല്‍-ഖ്വയ്ദയില്‍ നിന്നുള്ള അംഗങ്ങളെയും ആയുധങ്ങളും ഫണ്ടുകളും പ്രയോജനപ്പെടുത്തി നുസ്‌റ ഫ്രണ്ട് 2012ല്‍ രൂപീകൃതമായി. അസദിനെ അട്ടിമറിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംഘടന രൂപീകരിച്ചത്.
കാലക്രമേണ ജുലാനിയുടെ സംഘടന രൂപീകരിക്കപ്പെട്ടു. നുസ്ര ഫ്രണ്ടില്‍ നിന്ന് ജബത്ത് ഫത്തേഹ് അല്‍-ഷാമിലേക്കും 2017ല്‍ ഹയാത്ത് തഹ്‌രീർ അല്‍-ഷാമിലേക്കും(എച്ച്ടിഎസ്) സംഘടന പുനര്‍നാമകരണം ചെയ്യപ്പെട്ടു.
കോവിഡ് 19, യുക്രൈന്‍ യുദ്ധം, ഇഡ്‌ലിബിലെ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അഞ്ച് വര്‍ഷത്തോളം എച്ച്ടിഎസിന്റെ പ്രവര്‍ത്തനം അത്ര സജീവമല്ലായിരുന്നു. ഇതിന് ശേഷം എച്ച്ടിഎസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കി.
ലെബനനിലെ മാധ്യമസ്ഥാപനമായ അല്‍-മനാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് അവര്‍ സിറിയയില്‍ പ്രവര്‍ത്തനങ്ങളില്‍ വേരുറപ്പിച്ചത്. എച്ച്ടിഎസിന്റെ പുനരുജ്ജീവനം ചില വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അസദിന്റെ പതനം ഐഎസുമായും അൽ ഖ്വയ്ദയുമായും ബന്ധമുള്ള ഗ്രൂപ്പുകളെ ശാക്തീകരിക്കുമെന്ന് ചില വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ സിറിയയിലെ ഏറ്റവും ശക്തമായ സായുധ പ്രതിപക്ഷ സേനയാണ് ഹയത്ത് തഹ്‌രീര്‍ അല്‍-ഷാം(എച്ച്ടിഎസ്).
അസദിന്റെ ഭരണത്തെ അട്ടിമറിക്കുകയും ‘ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു കൗണ്‍സിലൂടെ’ സര്‍ക്കാര്‍ രൂപീകരിക്കുകയുമാണ് ഈ വിപ്ലവത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ജുലാനി പറഞ്ഞു.
ആരാണ് അബു മുഹമ്മദ് അല്‍ ജുലാനി?
1982ല്‍ സൗദി അറേബ്യയില്‍ ജനിച്ച ജുലാനി ബാല്യകാലം റിയാദിലാണ് ചെലവഴിച്ചത്. ജുലാനിയുടെ പിതാവ് അവിടെ പെട്രോളിയം എഞ്ചിനീയറായിരുന്നു. 1989ല്‍ ജുലാനി സിറിയയിലേക്ക് മടങ്ങി. അയാളുടെ കുടുംബം ഡമാസ്‌കസിന് സമീപമാണ് താമസിച്ചിരുന്നത്.
ഇറാഖില്‍വെച്ച് 2003ലാണ് ജുലാനി അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്തു. ഈ സമയം ഭീകരവാദത്തിനെതിരായി യുഎസ് മിഡില്‍ ഈസ്റ്റില്‍ അധിനിവേശം നടത്തിയിരുന്നു. 2006ല്‍ യുഎസ് സേന ജുലാനിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം യുഎസ് തടങ്കലിലായിരുന്നു ഇയാള്‍.
2011ല്‍ അല്‍ ഖ്വയ്ദയുമായി നേരിട്ട് ബന്ധമുള്ള സംഘടന എന്നനിലയില്‍ ജബ്രാത് അല്‍-നുസ്ര എന്ന പേരില്‍ ജുലാനി എച്ച്ടിഎസ് സ്ഥാപിച്ചു.
അല്‍ ഖ്വയ്ദയില്‍ ആയിരിക്കുമ്പോള്‍ ജുലാനി ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ്(ഐഎസ്ആഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കൊപ്പം പ്രവര്‍ത്തിച്ചു. 2022ല്‍ യുഎസ് സേന സിറിയയില്‍ നടത്തിയ അക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടു.
ബാഗ്ദാദിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുമെന്ന് 2013ല്‍ ജുലാനി പ്രഖ്യാപിച്ചിരുന്നു. 2013ല്‍ നുസ്ര ഫ്രണ്ടിനെ ഏകപക്ഷീയമായി കീഴടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിച്ചിരുന്നു. ഇതിന് ശേഷം ബാഗ്ദാദിക്കെതിരേ രക്തരൂക്ഷിതമായ യുദ്ധം ജുലാനിയുടെ നേതൃത്വത്തില്‍ നടത്തി.
ഇറാഖില്‍ നിന്ന് ആറുപേരുമായാണ് ജുലാനി തന്റെ സംഘടനയ്ക്ക് രൂപം കൊടുത്തത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അംഗസംഖ്യ 5000 ആയി ഉയര്‍ന്നു. ബാഗ്ദാദി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ന്നു. ഇതിന് ശേഷം 2022ല്‍ വടക്കുപടിഞ്ഞാറന്‍ സിറിയന്‍ പ്രവിശ്യയായ ഇഡ്‌ലിബില്‍ എച്ച്ടിഎസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാല്‍വേഷന്‍ ഗവണ്‍മെന്റ് എന്ന പേരില്‍ ഒരു സിവിലിയന്‍ ഭരണകൂടത്തിന് ജുലാനി രൂപം നല്‍കി.
സിറിയന്‍ വിമത സേന ഡമാസ്‌കസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സിറിയയിലെ വിശ്വസനീയമായ ഭരണകൂടമായും ആഗോള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായ പങ്കാളിയായും എച്ച്ടിഎസിനെ ബ്രാന്‍ഡ് ചെയ്യാനാണ് ജുലാനി ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് മിഡില്‍ ഈസ്റ്റിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.