സന: യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രയേൽ തുടർച്ചയായി വ്യോമാക്രമണം നടത്തുന്നതിനിടെ പറന്നിറങ്ങിയത് രണ്ട് യാത്രാ വിമാനങ്ങൾ . തലനാരിഴയ്ക്കാണ് നൂറുകണക്കിന് യാത്രക്കാർ രക്ഷപെട്ടത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലും റൺവേയും ആക്രമണത്തിൽ തകർന്നു. ഇസ്രയേൽ രണ്ടു തവണ വ്യോമാക്രമണം നടത്തിയത് നൂറുകണക്കിനു യാത്രക്കാരുമായി വിമാനം ഇറങ്ങുന്നതിനിടെയായിരുന്നു..
സ്ഫോടനത്തിൽ കൺട്രോൾ ടവർ തകർന്നതിനു തൊട്ടുമുൻപ് എയർബസ് 320 വിമാനം റൺവേയിൽ ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്ഫോടനങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ യുഎൻ വിമാനജോലിക്കാരനും ഉൾപ്പെടുന്നു.ഇതേസമയം ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഡാനം അടക്കം 20 പേർ വിമാനത്താവളത്തി കന്റെ ലോഞ്ചിൽ ഉണ്ടായിരുന്നു. തങ്ങൾ ഇരുന്നതിന്റെ 300 മീറ്റർ അകലെയാണ് ഒരു സ്ഫോടനം നടന്നതെന്നും വ്യോമാക്രമണത്തെ അതിജീവിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും അഡാനം പറഞ്ഞു.
കഴിഞ്ഞ ജൂണിൽ ഹൂതി വിമതർ തടവിലാക്കിയ 50 പ്രവർത്തകരെ മോചിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് ടെഡ്രോസ് അഡാനം സനായിലെത്തിയത്. ഹൂതി വിമതരും ഇറാനും ഉപയോഗിക്കുന്നതിനാലാണ് ആക്രമിച്ചതെന്നും വിമാനത്താവളത്തിൽ ലോകാരോഗ്യ സംഘടനയുടെ മേധാവി ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇസ്രയേൽ സൈന്യം ന്യായീകരിച്ചു.