സോൾ: ദക്ഷിണ കൊറിയയിൽ യാത്രാ വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 179 ആയി. 181 പേരുമായി തായ്ലൻഡിൽ നിന്നെത്തിയ ജെജു വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിലിൽ ഇടിച്ച് കത്തുകയായിരുന്നു.
പക്ഷി ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്നത്. വിമാനത്തിൽ പടർന്ന തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. വിമാനത്തിൽ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 173 പേരും ദക്ഷിണകൊറിയക്കാരാണ്. രണ്ടുപേർ തായ്ലൻഡുകാരുമായിരുന്നു. വിമാനത്തിൽ ആറു ജീവനക്കാരും ഉണ്ടായിരുന്നു. രക്ഷപ്പെട്ടതിൽ ഒരാൾ യാത്രക്കാരനും ഒരാൾ വിമാന ജീവനക്കാരനുമായിരുന്നു.
അപകടത്തിൽ ജെജു എയർവേസ് മാപ്പു പറഞ്ഞു. നിർഭാഗ്യകരകമായ സംഭവത്തിൽ തങ്ങൾ തല താഴ്ത്തുന്നുവെന്നും ദാരുണമായ സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാദ്ധ്യമായതെന്തും ചെയ്യാൻ തയ്യാറാണെന്നും ജെജു എയർവേസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ജെജു ഇക്കാര്യം അറിയിച്ചത്.