ഗുവാഹത്തി :കേംബ്രിജ് സർവകലാശാലയുടെ ഉന്നതാധികാര സമിതിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി. അസമിലെ ഒപി ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ ഡീൻ ആയ പ്രഫസർ ഉപാസന മഹന്തയാണ് കേംബ്രിജ് ഇന്റർനാഷനലിന്റെ സ്ട്രാറ്റജിക് ഹയർ എജ്യുക്കേഷൻ അഡ്വൈസറി കൗൺസിലിലേക്ക് (എസ്എച്ച്ഇഎസി) നിയമിക്കപ്പെട്ടത്.
കേംബ്രിജിനു പുറമേ ഓക്സ്ഫഡ്, ടൊറന്റോ, മൊണാഷ് സർവകലാശാലകൾ, മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) എന്നിവയിലെ അംഗങ്ങൾ അടങ്ങുന്ന സമിതിയാണിത്.
ശിവസാഗർ സ്വദേശിയായ ഉപാസന ഡൽഹി സർവകലാശാല, ജെഎൻയു, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിലാണ് പഠിച്ചത്. നിയമം, സാമൂഹികനീതി, ലിംഗനീതി എന്നീ മേഖലകളിൽ ശ്രദ്ധേയ പഠനങ്ങൾ നടത്തിയിട്ടുണ്ട്. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിഐഎസ്എസ്) ഫാക്കൽറ്റി അംഗമായും പ്രവർത്തിച്ചു.