നോക്ക്: നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ സിറോ മലബാർ സഭയുടെ ചാപ്ലിനായി ഫാ. ഫിലിപ്പ് പെരുനാട്ട് ചുമതലയേറ്റു. ഇടുക്കി രൂപതാംഗമായ ഫാ. ഫിലിപ്പ് ഗാൽവേ കുർബാന സെന്ററിലേയും ബാലിനസ്ളോ കുർബാന സെന്ററിലേയും ഹൃസ്വകാല സേവനത്തിനു ശേഷമാണ് നോക്കിലേക്ക് എത്തുന്നത്. ഫാ ഫിലിപ്പ് പെരുനാട്ടിനെ നോക്ക് രാജ്യാന്തര തീർഥാടന കേന്ദ്രം റെക്ടർ വെരി. റവ. ഫാ. റിച്ചാർഡ് ഗിബോൺസ് സ്വീകരിച്ചു.
നോക്ക് തീർഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ടിച്ചുവന്ന ഗാൽവേ റീജിയണൽ കോർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കലും, ഫാ. ജോസ് ഭരണികുളങ്ങരയും (ബെൽഫാസ്റ്റ് റിജനൽ കോർഡിനേറ്റർ), നോക്ക്, ഗാൽവേ സിറോ മലബാർ കുർബാന സെന്റർ ഭാരവാഹികളും സന്നിധരായിരുന്നു. കാസിൽബാർ കുർബാന സെന്ററിന്റെ ചുമതലയും ഫാ. ഫിലിപ്പിനായിരിക്കും.
എല്ലാ രണ്ടാം ശനിയാഴ്ചകളിലും പതിവ്പോലെ സിറോ മലബാർ കുർബാനയും തിരുകർമ്മങ്ങളും നോക്ക് ദേവാലയത്തിൽ ഉണ്ടായിരിക്കും. കൂടാതെ നോക്കിലെത്തുന്ന സിറോ മലബാർ വിശ്വാസികൾക്ക് ഫാദറിന്റെ സേവനം ലഭ്യമാണ്. (Fr. Philip Perunnattu : 0892787353).
സിറോ മലബാർ സഭയുടെ ഗാൽവേ റീജനൽ കോർഡിനേറ്റർ ഫാ. ആന്റണി (ബാബു) പരതേപ്പതിയ്ക്കൽ ഗാൽവേ കുർബാന സെന്ററിന്റെ ചുമതല ഏറ്റെടുത്തു. രണ്ടുവർഷമായി നോക്കിൽ സിറോ മലബാർ സഭയുടെ ചാപ്ലിനായും, കാസിൽബാർ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചാപ്ലിനായും സേവനം ചെയ്തുവന്ന ഫാ. ആന്റണി തലശേരി അതിരൂപതാംഗമാണ്. ബാലിനസ്ളോ, സ്ലൈഗോ കുർബാന സെന്ററുകളുടെ ചുമതലയും ഫാ. ആന്റണി പരതേപ്പതിക്കലിനായിരിക്കും.
(വാർത്ത അയച്ചത്: ബിജു നടയ്ക്കൽ)