വിവിധ മേഖലകളിലായി നാല് ബിസിനസ് സംരംഭങ്ങൾ നടത്തിയിരുന്ന ഇന്ത്യൻ വ്യവസായി ദുബായിൽ വൻ തട്ടിപ്പിന് ഇരയായി. ദിവസങ്ങൾക്കുള്ളിൽ നടന്ന തട്ടിപ്പിന് പിന്നാലെ 1.8 മില്യൺ ദിർഹത്തിൻെറ(ഏകദേശം നാല് കോടി രൂപ) നഷ്ടമാണ് തനിക്ക് ഉണ്ടായിരിക്കുന്നതെന്ന് വ്യവസായി മിർസ ഇല്യാസ് ബെയ്ഗ് പറഞ്ഞു. ഒരേ സമയം നാല് ബിസിനസിലും തട്ടിപ്പ് നടന്നതിൻെറ വലിയ ഞെട്ടലിലാണ് അദ്ദേഹം.
ഇവിയോണ്ട് കൺസൾട്ടൻസി, ഐആർഎ ട്രാവൽ ആൻഡ് ടൂറിസം എന്നീ കമ്പനികൾക്ക് പുറമെ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട സംരംഭവും കെട്ടിട നിർമ്മാണ സാമഗ്രികളുടെ മറ്റൊരു സംരംഭവുമാണ് മിർസ ഇല്യാസ് ബെയ്ഗ് നടത്തുന്നത്. അഞ്ച് തട്ടിപ്പ് കമ്പനികളാണ് തന്നെ വൻ നഷ്ടത്തിൽ എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലാപ്ടോപ്പുകളുടെയും എൽഇഡി ടിവികളുടെയും ഹാർഡ് ഡിസ്കുകളുടെയുമെല്ലാം വിൽപന നടത്തുന്ന ഇവിയോണ്ട് കൺസൾട്ടൻസി എന്ന സ്ഥാപനത്തിലാണ് ഏറ്റവും വലിയ നഷ്ടം ഉണ്ടായിരിക്കുന്നത്. 958,970 ദിർഹമാണ്(ഏകദേശം 2.18 കോടി രൂപ) ഈ സ്ഥാപനത്തിൽ നഷ്ടം സംഭവിച്ചത്. ഐആർഎ ട്രാവൽ ആൻറ് ടൂറിസം കമ്പനിയിൽ 648,000 ദിർഹത്തിൻെറ(1.47 കോടി രൂപ) തട്ടിപ്പും നടന്നു. ഭക്ഷ്യവസ്തുക്കളുടെ വിൽപന നടത്തിയിരുന്ന ജനറൽ സ്റ്റോറിൽ 200,315 ദിർഹത്തിൻെറ(45.54 ലക്ഷം രൂപ) നഷ്ടമുണ്ടായി.
ഡിജിറ്റൽ ജീനിയസ് ടെക്നോളജീസ്, ഡെമോ ഇൻ്റർനാഷണൽ, നൂർ അൽ സിദ്ര ട്രേഡിംഗ്, ഫെയർ വേഡ്സ് ഗുഡ്സ് ട്രേഡിംഗ്, വഹത് അൽ റയാൻ ട്രേഡിംഗ് എന്നീ അഞ്ച് കമ്പനികളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ കമ്പനികൾക്കെതിരെ വേറെയും പരാതികൾ വന്നിട്ടുണ്ട്. സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് അന്വേഷത്തിൽ വ്യക്തമായത്. സാധനങ്ങളും മറ്റും വാങ്ങിയതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് മാറാൻ കഴിയുന്ന ചെക്കുകളാണ് ഇവർ നൽകാറുള്ളത്. ചെക്ക് ഡേറ്റ് വരുമ്പോൾ ബൗൺസായി മാറുകയും ചെയ്യുന്നതായിരുന്നു അവസ്ഥ.
“ഞാൻ പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇത്രയും ഭീകരമായ നഷ്ടം ഒരാൾക്കും സഹിക്കാൻ സാധിക്കില്ല. എനിക്ക് വ്യത്യസ്ത മേഖലകളിലായി നാല് ബിസിനസ് സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. അവയെല്ലാം തട്ടിപ്പിന് ഇരയായിരിക്കുന്നു. ഈ നഷ്ടത്തിൽ നിന്ന് ഇനി എങ്ങനെയാണ് ഞാൻ തിരിച്ച് കയറുകയെന്ന് എനിക്ക് അറിയില്ല,” മിർസ ഇല്യാസ് ബെയ്ഗ് പറഞ്ഞു.
ഡിജിറ്റൽ ജീനിയസ് ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ നിന്ന് ബെയ്ഗിൻെറ ഐആർഎ ടൂറിസം ആൻറ് ട്രാവൽസ് കമ്പനിയിൽ നിന്ന് ഫ്ലൈറ്റ് ടിക്കറ്റുകളും ഹോട്ടൽ മുറികളും ബുക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിൻെറ തുടക്കം. 319,000 ദിർഹത്തിനാണ് ബുക്കിങ് നടന്നത്.
“ഇത് വലിയ ലാഭമുണ്ടാക്കുന്ന ഇടപാടാണെന്നാണ് ഞാൻ കരുതിയിരുന്നത്. മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ മാറാൻ സാധിക്കുന്ന ചെക്കുകളും അതിന് 200,000 ദിർഹത്തിൻെറ സെക്യൂരിറ്റി ചെക്കുമെല്ലാം അവർ നൽകിയിരുന്നു. 30 മുതൽ 45 ദിവസത്തിനുള്ളിൽ പണം ലഭിക്കുമെന്നാണ് അവർ ഉറപ്പ് നൽകിയിരുന്നത്.
ഇതേസമയം തന്നെ ബെയ്ഗിൻെറ മറ്റ് സ്ഥാപനങ്ങളിലും സമാനമായ രീതിയിലുള്ള ഇടപാടുകൾ നടന്നു. ഒടുവിൽ ചെക്ക് മാറാതെ ബൗൺസ് ആയപ്പോഴാണ് ഇത് വലിയ തട്ടിപ്പായിരുന്നെന്ന് മനസ്സിലായത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.