ഖത്തറിലെ സർക്കാർ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ് പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാർ ജോലി സമയങ്ങളിലും ഔദ്യോഗിക പരിപാടികളിലും ധരിക്കേണ്ട വസ്ത്രധാരണ രീതികള്‍ സംബന്ധിച്ചാണ് അധികൃതർ പുതിയ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്. എല്ലാ ജീവനക്കാരുടെയും തൊഴിൽ അന്തരീക്ഷത്തിന് യോജിച്ച വേഷം നിലനിർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജീവനക്കാർ വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഖത്തറിൻ്റെ കാബിനറ്റ് കാര്യ സഹമന്ത്രി 2024 ലെ 13-ാം നമ്പര്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഖത്തരി പുരുഷ ജീവനക്കാർ പരമ്പരാഗത ഖത്തരി വസ്ത്രമായ തോബ്, ഘൂത്ര, ഈഗൽ എന്നിവ ധരിക്കണം. കൂടാതെ ഔദ്യോഗിക അവസരങ്ങളിൽ പങ്കെടുക്കുമ്പോൾ ഖത്തരി വസ്ത്രങ്ങളായ ബിഷ്ത്, തോബെ, ഗുത്ര എന്നിവയും ധരിക്കേണ്ടതുണ്ട്. എന്നാൽ ഓരോ ദിവസവും ഔദ്യോഗിക പരിപാടികളുടെ സമയത്തിനനുസരിച്ച് ഈ ഖത്തരി വസ്ത്രങ്ങളുടെ നിറങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.
രാവിലെ വെള്ള, ഉച്ചക്ക് തവിട്ട്, വൈകീട്ട് കറുപ്പ് എന്നിങ്ങനെയായിരിക്കും ഇവയുടെ നിറം. ഇനി ഡിസംബർ 1 മുതൽ ഏപ്രിൽ 1 വരെയുള്ള കാലയളവിലെ പരിപാടികളിൽ വിന്റർ ബിഷ്ത് ധരിക്കാം. അതേസമയം വിദേശികളായ പുരുഷ ജീവനക്കാർ പൂർണ്ണമായും ഔപചാരികമായ ഇരുണ്ട നിറത്തിലുള്ള സ്യൂട്ടും അതിനു ചേരുന്ന ഷർട്ടും ടൈയുമാണ് ധരിക്കേണ്ടത്. ഖത്തരി വനിതാ ജീവനക്കാര്‍ പരമ്പരാഗത ഖത്തരി വസ്ത്രം (അബായയും ശിരോവസ്ത്രവും) ഉചിതമായ രീതിയില്‍ ധരിക്കണം. വിദേശി വനിതാ ജീവനക്കാർ തൊഴിൽ അന്തരീക്ഷത്തിന് യോജിച്ച വനിതാ വർക്ക് സ്യൂട്ടുകൾ ധരിക്കേണ്ടതുണ്ട്.
ചെറുതും ഇറുകിയതുമായ വസ്ത്രങ്ങൾ, തിളക്കമുള്ള നിറങ്ങൾ, അനുചിതമായ മേക്കപ്പ് എന്നിവയെല്ലാം ഇതിൽ വിലക്കിയിട്ടിട്ടുണ്ട്. ഇതിനുപുറമേ, മെഡിക്കല്‍ കാരണം ബോധിപ്പിക്കാനില്ലെങ്കില് സ്പോര്‍ട്സ് ഷൂസുകള്‍ ജോലിസമയങ്ങളിൽ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വനിതാ ജീവനക്കാർ സുതാര്യമായ വസ്ത്രങ്ങളും ചങ്ങലകൾ ഉള്ളതും ലോഗോ പതിച്ചതുമായ വസ്ത്രങ്ങളും ധരിക്കാൻ പാടില്ല. ജീവനക്കാർ ഉചിതമായ ഹെയർസ്റ്റൈലുകളും തെരഞ്ഞെടുക്കേണ്ടതുണ്ട്.