റിയാദ്: സൗദി അറേബ്യയില്‍ ഏഴ് എണ്ണ, വാതക നിക്ഷേപങ്ങള്‍ കണ്ടെത്തി. കിഴക്കന്‍ പ്രവിശ്യയിലും എംറ്റി ക്വാര്‍ട്ടറിലുമാണ് ഇവ കണ്ടെത്തിയതെന്ന് ഊര്‍ജ മന്ത്രി കൂടിയായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദിയുടെ ഔദ്യോഗിക എണ്ണ കമ്പനിയായ അരാംകോ നടത്തിയ പരിശോധനയിലാണ് എണ്ണ നിക്ഷേപം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ലോകത്ത് അടുത്തെങ്ങും സൗദി വീഴില്ല എന്ന് വ്യക്തമാക്കുന്നതാണ് രാജകുമാരന്റെ പുതിയ പ്രഖ്യാപനം. അമേരിക്കയുമായുള്ള പെട്രോഡോളര്‍ കരാര്‍ പുതുക്കാത്തതിനാൽ സൗദി വൈകാതെ തളരുമെന്ന പ്രചാരണത്തിനിടെയാണ് ഊര്‍ജ മന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്.
കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പ്രതിദിനം 11000 ബാരല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് കണ്ടെത്തിയത്. എട്ട് ദശലക്ഷം വാതക നിക്ഷേപവും ഇവിടെയുണ്ട്. എംറ്റി ക്വാര്‍ട്ടറില്‍ പ്രധാനമായും വാതക നിക്ഷേപമാണുള്ളത്. വിഷന്‍ 2030 എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന സൗദിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. വരുമാന മാര്‍ഗം തെളിഞ്ഞതോടെ പദ്ധതികളുടെ വേഗത കൂടും.
ചെങ്കടല്‍ തീരത്തെ നിയോം ഉള്‍പ്പടെ കോടികളുടെ പദ്ധതികളാണ് സൗദി അറേബ്യ നടപ്പാക്കി വരുന്നത്. വരുമാന മാര്‍ഗങ്ങള്‍ വര്‍ധിച്ചു വരുന്നതിനാല്‍ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാകും. ഇന്ത്യക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന വിദേശ രാജ്യം എന്ന നിലയില്‍ സൗദിയുടെ വളര്‍ച്ച പ്രവാസികള്‍ക്ക് മുന്നില്‍ പുതിയ അവരങ്ങള്‍ തുറന്നേക്കും.