പൊതുമാപ്പ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കിടെ നാലായിരത്തിലേറെ തൊഴിൽ അഭിമുഖങ്ങൾ നടത്തി യുഎഇ. ഇതിൽ യോഗ്യതയും തൊഴിൽ പരിചയവുമുള്ള 58 പേർ ജോലിയിൽ പ്രവേശിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു. സുരക്ഷിത സമൂഹത്തിനായി ഒരുമിച്ച് എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
നിയമലംഘകരായി കഴിയുന്ന വിദേശികൾക്ക് പൊതുമാപ്പിലൂടെ താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ ഉള്ള അവസരമാണിത്. രാജ്യത്ത് തുടരാൻ താൽപര്യമുള്ളവർക്ക് വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനും ദുബായിലെ പൊതുമാപ്പ് കേന്ദ്രത്തിൽ അവസരമുണ്ട്. വിദേശ റിക്രൂട്മെന്റിന് പകരം രാജ്യത്ത് ലഭ്യമായ തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് കമ്പനികൾക്ക് നിർദേശം നൽകിയത്.
വിവിധ കമ്പനികളുമായി സഹകരിച്ചു അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ് ജോബ് ഇന്റർവ്യൂസ് നടത്തുന്നത്. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ളത്. 80ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചു വെയിറ്റിങ് ലിസ്റ്റിലുണ്ട്. ഇത് രാജ്യത്ത് നിയമപരമായ പദവി തേടുന്ന വ്യക്തികൾക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നുവെന്നും
നിയമനക്കാർക്കിടയിൽ 100 ശതമാനം സംതൃപ്തി നിരക്ക് കൈവരിച്ചുവെന്നും ജിഡിആർഎഫ്എ ദുബായ് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വൈദഗ്ധ്യം തുടങ്ങി അതതു മേഖലകളിൽ ഉദ്യോഗാർഥികളുടെ കഴിവുകൾ നോക്കിയാണ് അഭിമുഖത്തിനു വിളിക്കുന്നത്. കഴിവു തെളിയിക്കുന്നവർക്ക് ഉടൻ ജോലി നൽകും. നിർമാണം, ഗതാഗതം, ലോജിസ്റ്റിക് സേവനങ്ങൾ, ഗാർഹിക തൊഴിലാളികൾ, വ്യവസായം, റസ്റ്ററന്റുകൾ തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആരോഗ്യ ഇൻഷുറൻസ്, പാർപ്പിടം, ശമ്പളത്തോടുകൂടിയ അവധി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.